
നീലേശ്വരം: കാറിൽ വന്ന മൂന്നംഗസംഘം യുവാവിനെ ബൈക്ക് തടഞ്ഞുനിർത്തി വെട്ടിക്കൊല്ലാൻ ശ്രമം. തൈക്കടപ്പുറം കണിച്ചിറ ഹൗസിൽ മണിയുടെ മകൻ പി.മഹേഷിനെയാണ് (36) വധിക്കാൻ ശ്രമിച്ചത്. സംഭവത്തിൽ കണിച്ചിറയിലെ രാജേഷിനും പുറത്തേക്കൈയിലെ കൃഷ്ണദാസിനും കണ്ടാലറിയാവുന്ന മറ്റൊരാൾക്കെമെതിരെ നീലേശ്വരം പോലീസ് കേസെടുത്തു.
ഇന്നലെ പുലർച്ചെ ഒന്നരയോടെ ദേശീയപാതയിൽ പോലീസ് സ്റ്റേഷന് സമീപത്തെ പെട്രോൾപമ്പിന് സമീപം വച്ചാണ് ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന മഹേഷിന് നേരെ ആക്രമണമുണ്ടായത്. കാറിൽ വന്നസംഘം മഹേഷിന്റെ ബൈക്ക് തടഞ്ഞുനിർത്തി വടിവാൾകൊണ്ട് വെട്ടിപരിക്കേൽപ്പിക്കുകയായിരുന്നു. വലതുഭാഗത്ത് നെറ്റിയിൽ വെട്ടിയശേഷം തലക്ക് വെട്ടാൻ ശ്രമിച്ചപ്പോൾ കൈകൊണ്ട് തടയുകയായിരുന്നു. സംഭവത്തിന് ശേഷം പ്രതികൾ കാറിൽ കയറി രക്ഷപ്പെട്ടു. മഹേഷിന്റെ വലതുകൈക്കും നെറ്റിക്കും പരിക്കേറ്റിട്ടുണ്ട്. രണ്ടാഴ്ച മുമ്പ് ഒന്നാംപ്രതി രാജേഷ് മഹേഷിന്റെ നാട്ടിലെ യുവാക്കളെ ഭീഷണിപ്പെടുത്തിയത് മഹേഷ് ചോദ്യം ചെയ്തിരുന്നു. ഈ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പറയുന്നു.