bomb

കണ്ണൂർ: ആശങ്ക പരത്തി ജില്ലയിൽ രണ്ടിടങ്ങളിലായി ബോംബ് സ്‌ഫോടനങ്ങൾ. ചാവേശരിയിൽ ആർ.എസ്.എസ് പ്രവർത്തകന്റെ വീടിനു സമീപത്ത് നടുറോഡിൽ സ്ഫോടനം നടന്നതിനു പിന്നാലെ കണ്ണവം പതിനേഴാം മൈലിലും ഇത് ആവർത്തിച്ചു. ഇന്നലെ പുലർച്ചെ ഒരുമണിയോടു കൂടിയാണ് കണ്ണവത്ത് ഉഗ്രസ്‌ഫോടനമുണ്ടായത്. ഒരു തവണയാണ് സ്‌ഫോടനമുണ്ടായതെന്നും നാടൻ ബോംബാണ് പൊട്ടിയതെന്നും കണ്ണവം പൊലീസ് അറിയിച്ചു.

പരിശോധനയ്ക്കായി കണ്ണൂരിൽ നിന്നും ബോംബ് സ്‌ക്വാഡ് സ്ഥലത്തെത്തി ബോംബിന്റെ സാമ്പിളുകൾ ശേഖരിച്ചു. വ്യാഴാഴ്ച്ച രാത്രി പത്തുമണിയോടെയാണ് ചാവശേരി മണ്ണോറയിൽ റോഡിൽ ബോംബ് സ്‌ഫോടനമുണ്ടായത്.

രണ്ടാഴ്ച്ച മുൻപ് ചാവശേരിയിൽ ആർ. എസ്. എസ് എസ്.ഡി. പി. ഐ പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ ആറുവീടുകളും ഒരു കാറും തകർത്തിരുന്നു.സംഘർഷവുമായി ബന്ധപ്പെട്ട് ആർ. എസ്. എസ്, എസ്. ഡി. പി. ഐ പ്രവർത്തകരായ ആറുപേരെ അറസ്റ്റു ചെയ്തിരുന്നു. സംഘർഷത്തെ തുടർന്ന് ചാവശേരി ടൗണിൽ ഇപ്പോഴും പൊലീസ് കാവലുണ്ട്. ഇതിനിടെയിലാണ് വീണ്ടും ചാവശേരിയിൽ ബോംബ് സ്‌ഫോടനമുണ്ടായത്.പ്രദേശത്ത് ബോംബിനും ആയുധങ്ങൾക്കുമായി പൊലീസ് വ്യാപകമായ തിരച്ചിൽ നടത്തിവരികയാണ്.

അശാന്തി കെടാതെ ചാവശ്ശേരി

ആർ.എസ്.എസ് പ്രവർത്തകനായ സുധീഷിന്റെ വീടിന് മുൻപിലുള്ള റോഡിലാണ് സ്‌ഫോടനമുണ്ടായത്. മട്ടന്നൂർ പൊലീസ് സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം നടത്തി. ഉഗ്രസ്‌ഫോടനത്തിന് ശേഷം ഒരാൾ ഓടിപ്പോകുന്നതായി കണ്ടതായി പ്രദേശവാസികൾ മൊഴി നൽകിയിട്ടുണ്ട്. കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണർ ആർ. ഇളങ്കോ, കൂത്തുപറമ്പ് എ.സി. പി പ്രദീപൻ കണ്ണിപൊയിൽ, മട്ടന്നൂർ സി. ഐ എം.കൃഷ്ണൻ, എസ്. ഐ റെജി സ്‌കറിയ എന്നിവരുടെ നേതൃത്വത്തിൽ വൻപൊലീസ് സംഘം തന്നെ സ്ഥലത്തെത്തിയിരുന്നു. കണ്ണൂരിൽ നിന്നും ഫോറൻസിക് വിഭാഗവും ബോംബ്സ്‌ക്വാഡും സ്ഥലത്തെത്തി അന്വേഷണം നടത്തി. സ്ഥലത്ത് പൊലിസ് ക്യാംപ് ചെയ്തുവരികയാണ്.