
കാസർകോട്: സംസ്ഥാന വ്യാപകമായി വീണ്ടും റോഡുകൾ പരിശോധിച്ച് വിജിലൻസ്. കാസർകോട് ജില്ലയിൽ 10 റോഡുകൾ പരിശോധിച്ചതിൽ മിക്കതിലും അപാകതകളും ക്രമക്കേടും കണ്ടെത്തി. കാറഡുക്ക, മൂളിയാർ, കുമ്പള, മംഗൽപാടി തുടങ്ങിയ പഞ്ചായത്തിലെ റോഡുകളാണ് ഇന്നലെ വിജിലൻസ് പരിശോധിച്ചത്. മംഗൽപാടി പഞ്ചായത്തിൽ പരിശോധിച്ച രണ്ട് റോഡുകൾ സ്വകാര്യ വ്യക്തികളുടെ വീട്ടിലേക്ക് ചെയ്ത് വച്ചതായും കണ്ടുപിടിച്ചു.
കൽപ്പാറ കൊല്ലോടി റോഡും ടിപ്പു ഗല്ലി റോഡുമാണ് സ്വകാര്യ വ്യക്തിയുടെ വീട്ടിലേക്ക് ചെയ്ത് നൽകിയതായി കാണുന്നത്. പരിശോധിച്ച മറ്റ് റോഡുകളായ കുമ്പഡാജെ- നാട്ടക്കൽ റോഡും ബോവിക്കാനം- മല്ലം റോഡും കർമ്മംതൊടി- കൊട്ടംകുഴി റോഡും ജില്ലാ പഞ്ചായത്ത് റോഡുകളാണ്. പ്രസ്തുത റോഡുകളും പൊളിഞ്ഞ് കുഴികൾ വീണതായും കാണുന്നു. മംഗൽ പ്പാടി പഞ്ചായത്തിൽ ഹാർബർ എൻജിനിയർ വിഭാഗം ചെയ്ത ഒളയം- അഡ്ക്ക മസ്ജിദ് റോഡും പണിതീർന്ന് മാസങ്ങൾക്കുളിൽ പൊട്ടിപൊളിഞ്ഞ് കാണുന്നു. പരിശോധനക്ക് വിജിലൻസ് ഡിവൈ.എസ്.പി കെ. വി വേണുഗോപാൽ നേതൃത്വം നൽകി. ഡിവൈ.എസ്.പിയുടെ സംഘം കുമ്പള മംഗൽപാടി പഞ്ചായത്തുകളിലും ഇസ്പെക്ടർ പി. സുനിൽകുമാറും സംഘവും മുളിയാർ കാറഡുക്ക മേഖലകളിലുമാണ് പരിശോധന നടത്തിയത്. എ.എസ്.ഐ മാരായ സതീശൻ, മധുസൂദനൻ, സുഭാഷ് ചന്ദ്രൻ, പ്രിയ സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ രഞ്ജിത് കുമാർ, ജയൻ, പ്രദീപ് കുമാർ, പ്രമോദ് കുമാർ, പൊതുമരാമത്ത് വകുപ്പ് ക്വാളിറ്റി കൺട്രോൾ അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എൻജിനിയർ പി. അനിൽകുമാർ, ഹാർബർ എൻജിനിയറിംഗ് വിഭാഗത്തിലെ അസി. എൻജിനിയർ ആർ.വി പ്രവീൺ എന്നിവരും വിജിലൻസ് ടീമിൽ ഉണ്ടായിരുന്നു.
റോഡുകളുടെ പരിശോധന സംബന്ധിച്ച വിശദമായ റിപ്പോർട്ട് വിജിലൻസ് ഡയറക്ടർക്ക് ഇന്ന് നൽകും. റിപ്പോർട്ടിൽ തുടർ നടപടിക്കായി ശുപാർശ ചെയ്യും.
കെ.വി. വേണുഗോപാൽ (കാസർകോട് വിജിലൻസ് ഡിവൈ.എസ്.പി )