കാസർകോട്: സർക്കാർ ഡോക്ടർമാരുടെ അടിസ്ഥാന ശമ്പളമടക്കം കുറവ് വരുന്ന രീതിയിൽ ഉണ്ടായ ശമ്പള പരിഷ്കരണത്തിലെ നിരവധി അപാകതകൾ പരിഹരിക്കണമെന്ന് കഴിഞ്ഞ ഒന്നര വർഷത്തിലധികമായി കെ.ജി.എം.ഒ.എ ആവശ്യപ്പെട്ടു വരികയാണ്. വിഷയം പരിഹരിക്കുമെന്ന രേഖാമൂലമുള്ള ഉറപ്പ് പാലിക്കപ്പെടാത്തതിൽ പ്രതിഷേധിച്ച് ആശുപത്രിക്ക് പുറത്തുള്ള ജോലികളിൽ നിന്ന് വിട്ടു നിന്നു കൊണ്ട് കെ.ജി.എം.ഒ.എ നിസ്സഹകരണ സമരത്തിലായിരുന്നു.
എൻട്രി കേഡറിലെ അടിസ്ഥാനശമ്പളത്തിൽ വരുത്തിയ കുറവ് പരിഹരിക്കുകയെന്നത് അംഗീകരിച്ചുകൊണ്ട് സർക്കാർ ഉത്തരവിടുകയും പ്രമോഷൻ തസ്തികകളിലെ പേഴ്സണൽ പേ ഒഴിവാക്കിയതും, അലവൻസുകൾ നിഷേധിച്ചതും ഉൾപ്പെടെയുള്ള മറ്റു കാര്യങ്ങൾ തുടർ ചർച്ചകളിലൂടെ പരിഹരിക്കാമെന്ന് ധാരണയാവുകയും ചെയ്തതിന്റെ അടിസ്ഥാനത്തിൽ സമരത്തിൽ നിന്ന് പിന്മാറുന്നതായി കെ.ജി.എം.ഒ.എ അറിയിച്ചു. മന്ത്രിമാരായ വീണാ ജോർജ്, കെ.എൻ ബാലഗോപാൽ തുടങ്ങി സർക്കാരിന്റെ സഹകരണ നിലപാടിനെ കെ.ജി.എം.ഒ.എ വിലമതിക്കുന്നതായി സംസ്ഥാന ഭാരവാഹികളായ ഡോ: ജി.എസ് വിജയകൃഷ്ണൻ, ഡോ: ടി.എൻ സുരേഷ് എന്നിവർ അറിയിച്ചു.