tempo
കാഞ്ഞിരോട് ടെമ്പോട്രാവലർ ഹർത്താൽ അനുകൂലികൾ തകർത്ത നിലയിൽ

കണ്ണൂർ: പോപ്പുലർ ഫണ്ട് ആഹ്വാനം ചെയ്ത ഹർത്താലിനിടെ കണ്ണൂർ ജില്ലയിൽ വ്യാപക അക്രമം . വിവിധ ആക്രമണങ്ങളുമായി ബന്ധപ്പെട്ട് അൻപതോളം പോപ്പുലർ ഫ്രണ്ട്, എസ്.ഡി.പി.ഐ പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മുൻകരുതലായും ചിലരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പെട്രോൾ ബോംബേറ്, പൊതുമുതൽ നശിപ്പിക്കൽ, വഴിതടയൽ തുടങ്ങിയ കുറ്റകൃത്യങ്ങൾക്കാണ് ഹർത്താൽ അനുകൂലികളെ കസ്റ്റഡിയിലെടുത്തത്. ഇവരുടെ അറസ്റ്റു രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു.

കെ.എസ്.ആർ.ടി.സി ബസുകൾ ഉൾപെടെ നിരവധി വാഹനങ്ങൾ തകർത്തു. പലയിടങ്ങളിലും തടയാൻ ചെന്ന പൊലീസിനു നേരെയും അക്രമമുണ്ടായി. അക്രമം ഭയന്ന് കണ്ണൂർ നഗരമുൾപ്പെടെയുള്ള സ്ഥലങ്ങളിൽ നിന്നും ജനങ്ങൾ പിൻവലിഞ്ഞു.

അക്രമഹർത്താൽ

ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ പൊലീസിനെ നോക്കികുത്തിയാക്കി കൊണ്ടു ആസൂത്രിതമായി അക്രമമമാണ് ഇന്നലെ പുലർച്ചെ ആറുമണിമുതൽ നടന്നത്. പലയിടങ്ങളിലും പെട്രോൾ ബോംബുകൾ എറിഞ്ഞത് സംഘർഷാവസ്ഥ സൃഷ്ടിച്ചു. വളപട്ടണത്ത് റോഡിൽ ടയറുകൾ കൂട്ടിയിട്ട് തീ കത്തിച്ചതിനാൽ കണ്ണൂർ കാസർകോട് ദേശീയ പാതയിൽ കെ.എസ്. ആർ.ടി.സി ബസുകളുടെ സർവീസ് രാവിലെ മുടങ്ങി. ഇവിടെ കണ്ണൂരിലേക്ക് വരികയായിരുന്ന കെ. എസ്. ആർ. ടി.സി ബസും കല്ലെറിഞ്ഞു തകർത്തു. ഇതുകൂടാതെ സ്വകാര്യ വാഹനങ്ങളുടെ നേർക്കും കല്ലേറുണ്ടായി. ചാവശേരിക്കടുത്തെ പുന്നാട് പെട്രോൾ ബോംബെറിഞ്ഞതിനെ തുടർന്ന് വിമാനത്താവള ജീവനക്കാരനായ ബൈക്ക് യാത്രികന് പരുക്കേറ്റു. രണ്ടിടങ്ങളിൽ ചരക്കുലോറികളുടെ ചാവി ഊരിയെടുത്ത് ഹർത്താൽ അനുകൂലികൾ കടന്നു കളഞ്ഞതിനാൽ ചരക്കുലോറികൾ പെരുവഴിയിലായി. പൊലീസിനെ നോക്കുകുത്തിയാക്കിയാണ് പലയിടങ്ങളിലും ഹർത്താൽ അനുകൂലികൾ അഴിഞ്ഞാടിയത്.

കെ.എസ്. ആർ.ടി.സിയെ കട്ടപ്പുറത്താക്കി

ഇന്നലെ പുലർച്ചെ ആറു മണി മുതൽ വാഹനങ്ങൾക്കു നേരെ ബോംബേറും കല്ലേറുമുണ്ടായതിനാൽ വാഹനഗതാഗതംനിലച്ചു.പൊലീസ് അകമ്പടിയോടെ കെ.എസ്.ആർ.ടി.സി ബസുകൾ സർവീസ് നടത്താൻ തീരുമാനിച്ചിരുന്നുവെങ്കിലും അക്രമം ഭയന്ന് പല ഡിപ്പോകളും ഷെഡ്യൂളുകൾ വെട്ടിക്കുറച്ചു. ഇതുകാരണം കണ്ണൂർ റെയിൽവെ സ്റ്റേഷനിൽ ട്രെയിനിറങ്ങിയ യാത്രക്കാർ പലരും വാഹനം കിട്ടാതെ കുടുങ്ങി. കണ്ണൂർ നഗരത്തിൽ ഉൾപെടെ മിക്കയിടങ്ങളിലും കടകമ്പോളങ്ങൾ അടഞ്ഞുകിടന്നതിനാൽ നഗരത്തിലെത്തിയവർക്ക് കുടിവെള്ളം പോലും കിട്ടാത്ത സാഹചര്യവുമുണ്ടായി.


ചരക്കുലോറികൾ പെരുവഴിയിലായി

കണ്ണൂരിലും തളിപ്പറമ്പിലും ചരക്കുലോറികളുടെ ചാവിയുമായി ഹർത്താൽ അനുകൂലികൾ കടന്നു. കണ്ണൂർ നഗരത്തിൽ ക്യാപിറ്റോൾ മാളിന് മുൻപിൽ ദേശീയ പാതയിൽ സമരാനുകൂലികൾ ചരക്കുലോറികൾ തടഞ്ഞ് താക്കോൽ ഊരി ഓടി. ഇതോടെ രണ്ടു ലോറികൾ റോഡിൽ കുടുങ്ങി. ഡ്യൂപ്ളികേറ്റ് താക്കോൽ ഇല്ലാത്തതിനാൽ ലോറികൾ റോഡിൽ നിന്ന് മാറ്റാൻ കഴിഞ്ഞില്ല. മംഗ്ളൂരിൽ നിന്നും വരികയായിരുന്നു ലോറികൾ.വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ലോറികൾ ക്രെയിൻ ഉപയോഗിച്ചു റോഡരികിലേക്ക് മാറ്റി.ഇതിനു സമാനമായി തളിപ്പറമ്പിൽ മൂന്ന് ചരക്കുലോറികൾ തടഞ്ഞ് ഹർത്താൽ അനുകൂലികൾ കടന്നു ചിറ വയ്ക്ക് ഇന്നലെ രാവിലെയാണ് സംഭവം. ഇതോടെ ഇതരസംസ്ഥാനതൊഴിലാളികളായ ചരക്കുലോറി ഡ്രൈവർമാർ പെരുവഴിയിലായി. വെള്ളവും ഭക്ഷണവും കിട്ടാതെ ഇവർ വലഞ്ഞു.

പയ്യന്നൂരിൽ ഹർത്താലുകാർക്ക് തല്ലുമാല
പയ്യന്നൂരിൽ ഭീഷണിപ്പെടുത്തി കടകൾ അടപ്പിക്കാൻ ശ്രമിച്ച പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്ക് നാട്ടുകാരുടെ മർദ്ദനം. ഭീഷണിപ്പെടുത്തി കടകൾ അടപ്പിക്കാൻ ശ്രമിച്ച നാല് പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെയാണ് അവിടെയുണ്ടായിരുന്ന ഓട്ടോറിക്ഷ ഡ്രൈവർമാരും പിടിച്ചുവെച്ചു മർദ്ദിച്ചതിനു ശേഷം പൊലീസിൽ ഏൽപ്പിച്ചത്. പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായ തൃക്കരിപ്പൂർ സ്വദേശി മുബഷീർ(25)​, ഒളവറ സ്വദേശി അബ്ദുൾമുനീർ(38)​, രാമന്തളി വടക്കുമ്പാട് സ്വദേശികളായ സി.കെ.നർഷാദ്(26)​, ഷുഹൈബ് (33)​ എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തി.


പെട്രോൾ ബോംബുമായി രണ്ടുപേർ പിടിയിൽ

കല്യാശേരിയിൽ പെട്രോൾ ബോംബുമായി രണ്ടു പോപ്പുലർ ഫ്രണ്ട് പ്രവർത്തകർപിടിയിലായി. മാങ്കടവ് സ്വദേശികളായ അനസ്, ഷഫീഖ് എന്നിവരാണ് പിടിയിലായത്. ഒരു ബൈക്കിലും സ്‌കൂട്ടറിലും അഞ്ച് പേരാണ് കടകൾക്കും വാഹനങ്ങൾക്കും നേരെയും അക്രമം നടത്താനായി എത്തിയത്. ദേശീയപാതയിലൂടെ തളിപറമ്പിൽ നിന്നും കണ്ണൂർ ഭാഗത്തേക്ക് വരികയായിരുന്നു ഇവർ. ഒരു സ്‌കൂട്ടറും രണ്ട് പെട്രോൾ ബോംബും പൊലീസ് ഇവരിൽ നിന്നും പിടികൂടി. പൊലീസിനെ കണ്ടയുടൻ മറ്റു മൂന്നുപേർ ഓടിരക്ഷപ്പെടുകയായിരുന്നു. 750മില്ലി ലിറ്ററിന്റെ രണ്ടുകുപ്പികളിലാണ് പെട്രോൾ ബോംബ് തയ്യാറാക്കിയത്. സ്‌കൂട്ടറിന്റെ മുൻവശത്ത് തൂക്കിയിട്ട സഞ്ചിയിലായിരുന്നു പെട്രോൾ ബോംബുകൾ. പൊലീസ് പിൻതുടർന്നാണ് അനസിനെയും ഷഫീഖിനെയും പിടികൂടിയത്. മറ്റു മൂന്നുപേർ ഇതിനിടെയിൽ റോഡിന് കിഴക്കു വശത്തുള്ള ഊടുവഴിയിലൂടെ രക്ഷപ്പെട്ടു. ഇതിനിടെ കല്യാശേരി പഴയ രജിസ്റ്റാർ ഓഫിസിനു സമീപത്ത് ഒരു ഗുഡ്സ് ഓട്ടോറിക്ഷയും കല്യാശേരി ഹാജിമെട്ടയിൽ ഒരു ചരക്കുലോറിയും പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ കല്ലെറിഞ്ഞു തകർത്തിട്ടുണ്ട്.

ബൈക്ക് യാത്രക്കാരന് നേരെ പെട്രോൾ ബോംബ്
മട്ടന്നൂർ പുന്നാട് പത്രവിതരണക്കാരനായ യുവാവിനെ ബോംബെറിഞ്ഞു കൊല്ലാൻ ശ്രമിച്ചു. കണ്ണൂർ വിമാന താവള ജീവനക്കാരനായ നിവേദ് ബൈക്കിൽ സഞ്ചരിക്കവെയാണ് ബോംബേറുണ്ടായത്. സംഘടിതരായെത്തിയ ഹർത്താൽ അനുകൂലികൾ നിവേദിനെതിരെ പെട്രോൾ ബോംബ് എറിയുകയായിരുന്നു. ബൈക്ക് മറിഞ്ഞു പരുക്കേറ്റ നിവേദിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


വാഹനങ്ങൾക്ക് കല്ലെറിഞ്ഞതിന് അറസ്റ്റിൽ

മട്ടന്നൂർ പത്തൊൻപതാം മൈലിൽ വാഹനങ്ങൾക്ക് നേരെ കല്ലെറിയുകയും റോഡിൽ ടയർ കത്തിക്കുകയും ചെയ്ത സംഭവത്തിൽ ഹർത്താൽ അനുകൂലിയായ ഒരാൾ അറസ്റ്റിൽ.പത്തൊൻപതാം മൈൽ സ്വദേശി ഗഫൂറിനെയാണ് മട്ടന്നൂർ പൊലീസ് അറസ്റ്റ് ചെയ്തത്
സംഭവ സ്ഥലത്തു നിന്നും രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഇയാളെ പോലീസ് ഓടിച്ചിട്ട് പിടിക്കുകയായിരുന്നു പ്രതിയെ പൊലീസ് ചോദ്യം ചെയ്തതിനു ശേഷം അറസ്റ്റു രേഖപ്പെടുത്തി.


കാഞ്ഞിരോട് ട്രാവലർ തകർത്തു

കാഞ്ഞിരോട് ടെമ്പോട്രാവലറിനു നേരെ അക്രമം. ഏച്ചൂർ സ്വദേശി അഭിജിത്തിന്റെ വാഹനമാണ് ഹർത്താൽ അനുകൂലികൾ എറിഞ്ഞു തകർത്തത്. യാത്രക്കാരൻ വിശാലിന് പരുക്കേറ്റു. സുഹൃത്തിനെ വിമാനത്താവളത്തിൽ നിന്നും യാത്രയാക്കി തിരിച്ചുവരുന്ന സംഘത്തിനു നേരെയാണ് അക്രമം നടത്തിയത്. റോഡരികിലുണ്ടായിരുന്ന ഹർത്താൽ അനുകൂലികൾ ട്രാവലറിന്റെ മുൻവശത്തെ ചില്ലുകൾ എറിഞ്ഞു തകർക്കുകയായിരുന്നു. ഇന്നലെ രാവിലെ ഏഴരയോടെ മട്ടന്നൂർ ഉളിയിൽ വെച്ചു ഇരിട്ടി മണിക്കടവ് ഭാഗത്തേക്ക്് യാത്രക്കാരുമായി പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസും ഹർത്താൽ അനുകൂലികൾ തകർത്തു. കാശിമുക്കിൽ കാർ തടഞ്ഞു നിർത്തി അടിച്ചുതകർത്തു.


കണ്ണൂർ നഗരത്തിലും അക്രമം
കനത്ത പൊലീസ് സുരക്ഷയുണ്ടായിട്ടും കണ്ണൂർ നഗരത്തിലും ഹർത്താൽ അനുകൂലികൾ അക്രമം അഴിച്ചു വിട്ടു. താണയിൽ ഇന്നലെ ഉച്ചയോടെ ചരക്കുലോറിക്കു നേരെ കല്ലേറുണ്ടായി. മഹാരാഷ്ട്ര രജിസ്‌ട്രേഷനുള്ള ലോറിക്ക് നേരെയാണ് താണയിൽ വെച്ചു കല്ലേറുണ്ടായത്. കണ്ണൂർ സിറ്റിൽ ഹർത്താൽ ദിവസം തുറന്ന മിൽമാ ബൂത്തും അടിച്ചു തകർത്തിട്ടുണ്ട്. കണ്ണൂർ നഗരത്തിലെ ക്യാപിറ്റോൾമാളിന് മുൻവശത്തു നിന്നും രണ്ടു ചരക്കുലോറികൾ തടഞ്ഞു ചാവിയുമായി ഹർത്താൽ അനുകൂലികൾ കടന്നുകളഞ്ഞു. കണ്ണൂർ ടൗൺ പൊലിസെത്തിയാണ് വാഹനങ്ങൾ റോഡരികിലേക്ക് മാറ്റിയത്.


ആർ. എസ്. എസ് കാര്യാലയത്തിന് നേരെ ബോംബേറ്
മട്ടന്നൂർ ആർ. എസ്. എസ് കാര്യാലയമായ ആനന്ദമഠത്തിന് നേരെ ബോംബേറുണ്ടായി. മട്ടന്നൂർ ശിവപുരം റോഡിലെ കാര്യാലയത്തിന് നേരെയാണ് രാവിലെ പതിനൊന്നരയോടെ ബോംബേറുണ്ടായത്. ബൈക്കിലെത്തിയ രണ്ടുപേരിലൊരാൾ ഇറങ്ങി ബോംബെറിയുകയായിരുന്നു.അക്രമത്തിൽ ജനൽച്ചില്ലുകൾ പൂർണ്ണമായും കത്തിനശിച്ചു. കമ്പ്യൂട്ടർ , മേശ എന്നിവയ്ക്കും കേടുപാടുകൾ സംഭവിച്ചു. കാര്യാലയത്തിലെ മുറിയിലെ കിടക്ക കത്തിനശിച്ചിട്ടുണ്ട്.അക്രമത്തിന് പിന്നാലെ ബി.ജെ.പി, ആർ.എസ്.എസ് പ്രവർത്തകർ പ്രദേശത്ത് തമ്പടിച്ചു. സംഘർഷാവസ്ഥ ഉടലെടുത്തതിനെ തുടർന്ന് പൊലീസ് ഇവരെ തിരിച്ചയക്കുകയായിരുന്നു. പ്രതിഷേധവുമായി ബി.ജെ.പി, ആർ.എസ്.എസ് പ്രവർത്തകർ പ്രകടനം നടത്തി.

..