കോഴിക്കോട് : പന്തീരാങ്കാവിൽ വീട്ടജോലിക്ക് നിർത്തിയ പതിമൂന്നുകാരിക്ക് ക്രൂരമർദ്ദനം. ബീഹാർ സ്വദേശിനിയായ പെൺകുട്ടിക്കാണ് മർദനമേറ്റത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറും അലിഗഡ് സ്വദേശിയുമായ ഡോ. മിർസ മുഹമ്മദ് ഖാനെതിരെയും അയാളുടെ ഭാര്യ റുഹാനയ്‌ക്കെതിരെയാണ് പന്തീരാങ്കാവ് പൊലീസ് കേസെടുത്തത്.നാലുമാസമായി പതിമൂന്നുകാരിയെ പന്തീരാങ്കാവിലെ വീട്ടിൽ ജോലിക്കായി നിർത്തിയിരിക്കുകയായിരുന്നു. ഡോക്ടറുടെ ഭാര്യ റുഹാനയാണ് കുട്ടിയെ ബെൽറ്റ് കൊണ്ട് അടിക്കുകയും പൊള്ളലേൽപ്പിക്കുകയും ചെയ്തത്. കുട്ടിയെ ക്രൂരമായി മർദ്ദിക്കുന്നതുകണ്ട അയൽവാസികളാണ് വിവരം ചൈൽഡ് ലൈൻപ്രവർത്തകരെ അറിയിച്ചത്. ചൈൽഡ് ലൈൻ പ്രവർത്തകരെത്തി കുട്ടിയെ വെള്ളിമാടുകുന്ന് ബാലികാമന്ദിരത്തിലേക്ക് മാറ്റി. കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. ഡോക്ടറുടെ ഭാര്യ റുഹാനയാണ് തന്നെ മർദിച്ചതെന്നാണ് കുട്ടിയുടെ മൊഴി. കുട്ടിക്കടത്ത്, ബാലവേല തുടങ്ങി വിവിധ വകുപ്പുകൾ പ്രകാരം ഇരുവർക്കുമെതിരെ കേസ് എടുത്തു.