കോഴിക്കോട്: സ്‌കൂൾ വിടുന്ന സമയത്ത് സ്‌കൂളിലെ ടോയ്ലറ്റിൽ കടന്ന് കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ. കല്ലായി ചക്കുംകടവ് സ്വദേശി നടുംപുരയ്ക്കൽ ജയേഷ് (32) ആണ് വെള്ളയിൽ പൊലീസിന്റെ പിടിയിലായത്. സുന്ദരിയമ്മ വധക്കേസിൽ സംശയത്തിന്റെ ആനുകൂല്യത്തിൽ കോടതി വെറുതെവിട്ട ആളാണ് പോക്‌സോ കേസിൽ അറസ്റ്റിലായ ജയേഷ്.
വൈകീട്ട് കുട്ടികളെ കൂട്ടുന്നതിനായി വന്ന രക്ഷിതാക്കൾക്കും ഓട്ടോ ഡ്രൈവർമാർക്കുമൊപ്പം സ്‌കൂൾ കോമ്പൗണ്ടിൽ പ്രവേശിച്ച ശേഷമാണ് സ്‌കൂളിന്റെ മൂത്രപ്പുരയിൽ വെച്ച് പ്രതി കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത്. സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ജയേഷാണ് പ്രതിയെന്ന് പൊലീസിന് സംശയം തോന്നിയിരുന്നു. ജയേഷിനെക്കുറിച്ച് ചാനലുകളിൽ വന്ന വാർത്തകളിലെ ദൃശ്യങ്ങൾ ശേഖരിച്ച് സ്‌കൂളിലെ സെക്യൂരിറ്റി ജീവനക്കാരനെ കാണിച്ചപ്പോഴാണ് ജയേഷ് തന്നെയാണ് പ്രതിയെന്ന സംശയം ബലപ്പെട്ടത്.
ജയേഷിനെതിരായി വെള്ളയിൽ, ടൗൺ പൊലീസ് സ്റ്റേഷനുകളിൽ സെപ്തംബർ മാസത്തിൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളതിനാൽ ഇയാൾ കോഴിക്കോട് നഗരത്തിൽ തന്നെ താമസമുണ്ടെന്ന് മനസിലാക്കിയ ശേഷം കോഴിക്കോട് സൗത്ത് ബീച്ച് പരിസരത്ത് വെച്ച് പോലീസ് സമർത്ഥമായി കസ്റ്റഡിയിലെടുക്കുകയായിരുന്നു. സിറ്റി പൊലീസ് ഡെപ്യൂട്ടി കമ്മീഷണർ എ.ശ്രീനിവാസിന്റെ നിർദ്ദേശപ്രകാരം പ്രത്യേക ടീം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ജയേഷിനെ പിടികൂടിയത്. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു.
വെള്ളയിൽ പൊലീസ് ഇൻസ്‌പെക്ടർ വി.ബാബുരാജിന്റെ നേതൃത്വത്തിൽ എസ്.ഐ മാരായ സനീഷ്.യു.ബാവ രഞ്ജിത്ത് എ.എസ്.ഐ ദീപുകുമാർ, സീനിയർ സിവിൽ പൊലീസ് ഓഫീസർ നവീൻ.എൻ, സിവിൽ പൊലീസ് ഓഫീസർ ജയചന്ദ്രൻ.പി എന്നിവരുൾപ്പെട്ട ടീമാണ് പ്രതിയെ പിടികൂടിയത്.