നാദാപുരം: ഷവർമയിൽ പുഴുവിനെ കണ്ടെത്തിയ നാദാപുരത്തെ ബേക്ക് പോയിന്റ് കേക്ക് ഷോപ്പിൽ ഷവർമ വിൽപ്പന ആരോഗ്യവിഭാഗം വിലക്കി. വിദ്യാർത്ഥികൾക്ക് കഴിക്കാൻ നൽകിയ ഷവർമയിൽ പുഴുക്കളെ കിട്ടിയതിനെ തുടർന്ന് രക്ഷിതാവ് ആരോഗ്യവകുപ്പിന് പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയും ഫിറ്റ്നസ് സർട്ടിഫിക്കറ്റുകൾ ഇല്ലാതെയും സ്ഥാപനം പ്രവർത്തിക്കുന്നതായി കണ്ടെത്തി. ഷവർമയും ശീതളപാനീയങ്ങളും ഉണ്ടാക്കുന്നതും വിൽപ്പന നടത്തുന്നതും ആരോഗ്യവിഭാഗം തടഞ്ഞു. താലൂക്ക് ആശുപത്രി ഹെൽത്ത് ഇൻസ്പെക്ടർ സുരേന്ദ്രൻ കല്ലേരി, ജെ.എച്ച്.ഐ. പ്രീജിത്ത്.പി.കെ, പ്രസാദ്.കെ, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥനായ ബിജു പ്രസാദ് എന്നിവർ നടത്തിയ പരിശോധനയെ തുടർന്നായിരുന്നു നടപടി. സർക്കാർ ഉത്തരവ് പ്രകാരമുള്ള എല്ലാവിധ മാനദണ്ഡങ്ങളും പാലിക്കാത്ത മുഴുവൻ ഷവർമ സ്ഥാപനങ്ങളും പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് ലോക്കൽ പബ്ലിക് ഹെൽത്ത് അതോറിറ്റി ഡോ. എം ജമീല അറിയിച്ചു.