പാലാ: മാർ സ്ലീവാ മെഡിസിറ്റി പാലാ മൂന്നാം വാർഷികത്തോടനുബന്ധിച്ച് ജനങ്ങൾക്ക് സഹായകമാകുന്ന വിവിധ കർമ്മ പരിപാടികൾക്ക് തുടക്കം കുറിച്ചു. ഫൗണ്ടർ & പേട്രൺ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ ഒരു കൊല്ലം നീണ്ടു നിൽക്കുന്ന പ്രവർത്തനങ്ങളുടെ പ്രതീകമായ ലോഗോ 'മാർ സ്ലീവാ മെഡിസിറ്റി പാലാ 4.0' പ്രകാശനം ചെയ്തു.

ചികിത്സ തേടി വരുന്നവർക്ക് പ്രഥമ പരിഗണന നൽകി 'പേഷ്യന്റ് സെന്റെർഡ് കെയർ' എന്ന ആശയത്തിൽ പ്രവർത്തിച്ച് ഏറ്റവും മികച്ചതും ഗുണനിലവാരം ഉള്ളതുമായ ചികിത്സാ സേവനങ്ങൾ മിതമായ നിരക്കിൽ പൊതുജനങ്ങൾക്ക് ഈ മൂന്നു വർഷം നൽകാനായത് ആശുപത്രിയുടെ വിജയമായി കാണുന്നുവെന്ന് ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് അഭിപ്രായപ്പെട്ടു. കൊവിഡ് ഉൾപ്പെടെ പ്രതിസന്ധികൾ ഉണ്ടായ സമയത്ത് പൊതുജനങ്ങൾക്ക് ഏറ്റവും മെച്ചപ്പെട്ട ചികിത്സാ സേവനങ്ങൾ നൽകാനായെന്നും ജനങ്ങളുടെ വിശ്വാസം നേടി കേരളത്തിലെ മുൻനിര ആശുപത്രികളുടെ പട്ടികയിലേക്ക് മാർ സ്ലീവാ മെഡിസിറ്റി പാലായെ എത്തിക്കുവാൻ സാധിച്ചുവെന്നും ആശുപത്രി മാനേജിങ് ഡയറക്ടർ മോൺ.ഡോ.ജോസഫ് കണിയോടിക്കൽ പറഞ്ഞു.

പുതിയ വെബ്‌സൈറ്റ്, അക്യൂട്ട് റീഹാബിലിറ്റേഷൻ യൂണിറ്റ്, പുതിയ സർവീസ് സെന്ററുകൾ, സീനിയർ സിറ്റിസൻസ് സേവനങ്ങൾ, നാച്യുറോപ്പതി, ജീവനക്കാർക്കുള്ള പ്രത്യേക ചികിത്സാ പദ്ധതി, മൾട്ടി ഓർഗൻ ട്രാൻസ്‌പ്ളാന്റ് സേവനങ്ങൾ തുടങ്ങി പതിനെട്ടോളം പദ്ധതികളാണ് അടുത്ത പന്ത്രണ്ടു മാസത്തിൽ പൂർത്തിയാക്കുക. നൂതനമായ ടെക്‌നോളജി സംവിധാനങ്ങളുടെ സഹായത്തോടെ ജനങ്ങൾക്ക് ഗുണമേന്മയുള്ള സേവനങ്ങൾ നൽകുന്നതിനുള്ള പദ്ധതികളും ആവിഷ്‌കരിച്ചിട്ടുണ്ട്. ആശുപത്രി മേഖലയിൽ തന്നെ ആദ്യമായി ജീവനക്കാർ ആവിഷ്‌കരിച്ച് അവർ നേരിട്ട് നടപ്പിൽ വരുത്തുന്ന ആറ് പദ്ധതികളും ഇതിൽ ഉൾപ്പെടും.