കറുകച്ചാൽ: കറുകച്ചാലിൽ ഒരു ടാക്സി സ്റ്റാൻഡ്.... ഇത് കാലങ്ങളായുള്ള ആവശ്യമാണ്. ടാക്സി സ്റ്റാൻഡിൽ കാര്യമെത്തുമ്പോൾ പ‌‌ഞ്ചായത്ത് അധികൃതർക്ക് മിണ്ടാട്ടമില്ല. ടാക്സി സ്റ്റാൻഡിനായി സ്ഥലം ഏറ്റെടുത്ത് കംഫർട്ട് സ്റ്റേഷൻ പണിത പഞ്ചായത്ത് അധികൃതർ ഇപ്പോൾ കൈമലർത്തുകയാണ്. സ്ഥലം കാടുമൂടി പാമ്പുകളുടെ ആവാസകേന്ദ്രമായി മാറിക്കഴിഞ്ഞു. നഗരമദ്ധ്യത്തിൽ ടാക്സി സ്റ്റാൻഡ് നിർമ്മിക്കുന്നതിനായി 2015ലാണ് സ്വകാര്യ വ്യക്തിയിൽ നിന്നും 55 സെന്റ് സ്ഥലം പഞ്ചായത്ത് ഏറ്റെടുത്തത്. 75 ലക്ഷം രൂപയ്ക്കാണ് സ്ഥലം ഏറ്റെടുത്തതെങ്കിലും തുക സംബന്ധിച്ച് തുടക്കം മുതലേ ഉടമയും പഞ്ചായത്തും തമ്മിൽ തർക്കം നിലനിന്നിരുന്നു. തുക പഞ്ചായത്ത് ഹൈക്കോടതിയിൽ കെട്ടിവെച്ചെങ്കിലും ഉടമ കൈപറ്റിയില്ല. ഇതിനിടയിൽ 2016ൽ സ്ഥലം നിരപ്പാക്കി നബാർഡിന്റെ സഹായത്തോടെ 28 ലക്ഷം രൂപയ്ക്ക് കംഫർട്ട് സ്റ്റേഷനും നിർമ്മിച്ചു. ഉടമ ഹൈക്കോടതിയെ സമീപിച്ച് അനുകൂല വിധി നേടിയെടുത്തു. ഇതുവരെ കംഫർട്ട് സ്റ്റേഷൻ തുറക്കാനായിട്ടില്ല.

ടാക്സിയായി ഓടുന്ന വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സൗകര്യം ഇപ്പോഴും ടൗണിലില്ല. റോഡിന്റെ ഇരുവശങ്ങളിലുമായി വാഹനങ്ങൾ പാർക്ക് ചെയ്യുകയാണ്. വാഴൂർ റോഡിൽ കറുകച്ചാൽ ബസ് സ്റ്റാൻഡ് മുതൽ സെൻട്രൽ ജംഗ്ഷൻ വരെയാണ് ഓട്ടോ സ്റ്റാൻഡ്. ഗുരുമന്ദിരം ഭാഗത്തും റോഡരികിലാണ് ഓട്ടോ സ്റ്റാൻഡ്. പൊലീസ് സ്റ്റേഷന് സമീപം റോഡരികിലാണ് കാറുകളടക്കമുള്ള ടാക്സികളുടെ സ്റ്റാൻഡ്. വാഴൂർ റോഡിൽ സഹകരണ ബാങ്കിന് സമീപത്തെ റോഡരികിലാണ് പിക്കപ്പ് വാനുകൾ പാർക്ക് ചെയ്യുന്നത്.

അത് എറിഞ്ഞുതകർത്തു

ടൗണിലെ ഗതാഗത കുരുക്കഴിക്കാനായി ടാക്സി സ്റ്റാൻഡ് നിർമ്മിക്കാൻ പഞ്ചായത്ത് ഏറ്റെടുത്ത സ്ഥലമാണ് അധികൃതരുടെ അനാസ്ഥയിൽ കാടായി മാറിയത്. കംഫർട്ട് സ്റ്റേഷന്റെ ജനൽ ചില്ലുകളും ടൈലുകളും പലതും എറിഞ്ഞു തകർത്ത നിലയിലാണ്. ഒരു കോടിയിലേറെ രൂപ മുടക്കി പഞ്ചായത്ത് നിർമ്മിക്കാൻ ശ്രമിച്ച് പരാജയപ്പെട്ട സ്റ്റാൻഡ് ആർക്കും പ്രയോജനമില്ലാതെ തുടരുകയാണ്.