പാലാ: ജനറൽ ആശുപത്രിയിൽ കേന്ദ്ര ബയോടെക്‌നോളജി വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജി (ആർ.ജി.സി.ബി) സ്ഥാപിച്ചിരിക്കുന്ന മെഡിക്കൽ ലാബിൽ 24 മണിക്കൂർ രോഗനിർണയ സൗകര്യം ഏർപ്പെടുത്തിയതായി ജോസ്.കെ.മാണി എം.പി അറിയിച്ചു. ആർ.ജി.സി.ബി അധികൃതരുമായി നടത്തിയ ചർച്ചയെ തുടർന്നാണ് പ്രവർത്തന സമയം 24 മണിക്കൂറാക്കിയത്. ഇതോടൊപ്പം പരിശോധനകളുടെ എണ്ണവും വർദ്ധിപ്പിച്ചിട്ടുണ്ട്. വിവിധ പരിശോധനാ വിഭാഗങ്ങൾക്കായി ഇറക്കുമതി ചെയ്ത നിരവധി ആധുനിക ഉപകരണങ്ങളും എത്തിച്ചതായി അദ്ദേഹം അറിയിച്ചു. ഗർഭാവസ്ഥയിൽ ശിശുവിന്റെ കുറവുകൾ കണ്ടെത്തുന്ന ക്രെമറ്റോ ഗ്രാഫിക് ടെസ്രറിനായുള്ള ഡബിൾ, ത്രിബിൾ മാർക്കർ പരിശോധനാ സൗകര്യവും ഇനി മുതൽ കേന്ദ്രത്തിൽ ലഭ്യമാണ്. കാൻസർ നിർണയത്തിനായി എല്ലാ ട്യൂമർ മാർക്കർ ടെസ്റ്റുകളും ബ്ലഡ്,യൂറിൻ കൾച്ചർ ടെസ്റ്റുകളും ഹെമറ്റോളജി, ക്ലിനിക്കൽ പാതോളജി, ബയോ കെമിസ്ട്രി,ഇ മ്യൂണോളജി, സെറോളജി, മൈക്രോബയോളജി വിഭാഗങ്ങളിലായി 420ൽ പരം രോഗനിർണയ സൗകര്യം ലഭ്യമാണ്.

പരിശോധനാ ഫലം ഫോണിലെത്തും

പരിശോധനാ ഫലം രോഗിയുടെ ഫോണിലും ലഭ്യമാക്കും. ജില്ലയിലെ എല്ലാ സർക്കാർ അലോപ്പതി, ഹോമിയോ, ആയുർവേദ ആശുപത്രികളിലും ലാബ് സബ് സെന്റ്രുകൾ ആരംഭിക്കാനും ആർ.ജി.സി.ബി തയാറാമെന്ന് ജോസ് കെ മാണി അറിയിച്ചു.