ins-vikranth

കോളോണിയൽ ശേഷിപ്പുകൾ ഒഴിവാക്കിയ നാവികസേനയുടെ പുതിയ പതാക ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയിൽ അനാച്ഛാദനം ചെയ്യും. വെള്ള പശ്ചാത്തലത്തിൽ മുകളിൽ ഇടത് മൂലയിൽ ത്രിവർണ പതാകയും ചുവന്ന സെന്റ് ജോർജ്ജ് കുരിശും മദ്ധ്യത്തിൽ അശോക സ്‌തംഭവും അടങ്ങിയതാണ് നിലവിലെ പതാക. പുതിയ പതാകയുടെ ഡിസൈൻ ഇതുവരെ പരസ്യമാക്കിയിട്ടില്ല.

കൊളോണിയൽ ഭൂതകാലത്തെ പിന്നിലാക്കിക്കൊണ്ട്, സമ്പന്നമായ ഇന്ത്യൻ നാവിക പൈതൃകത്തിന് യോജിച്ച പതാകയാണ് അനാച്ഛാദനത്തിന് ഒരുങ്ങുന്നത്. നിരവധി പുതിയ ഡിസൈനുകൾ ഷോർട്ട്‌ലിസ്റ്റ് ചെയ്തിട്ടുണ്ടെന്നും അന്തിമ ഡിസെെൻ ചടങ്ങിൽ അനാച്ഛാദനം ചെയ്യുമെന്നുമാണ് വിവരങ്ങൾ. ഔപചാരിക ഗസറ്റ് വിജ്ഞാപനത്തിന് ശേഷം എല്ലാ നാവിക സ്ഥാപനങ്ങളും പുതിയ പതാകയിലേക്ക് മാറും.

കൊളോണിയൽ കാലഘട്ടത്തിലാണ് ഇന്ത്യൻ നാവികസേന രൂപീകരിച്ചത്. 1934 ഒക്ടോബർ 2-ന് നാവികസേനയെ റോയൽ ഇന്ത്യൻ നേവി എന്ന് പുനർനാമകരണം ചെയ്തു. സ്വാതന്ത്ര്യാനന്തരം, റോയൽ ഇന്ത്യൻ നേവിയെ റോയൽ ഇന്ത്യൻ നേവി, റോയൽ പാകിസ്ഥാൻ നേവി എന്നിങ്ങനെ വിഭജിച്ചു. 1950 ജനുവരി 26-ന് ഇന്ത്യ റിപ്പബ്ലിക്കായപ്പോൾ 'റോയൽ' എന്ന വാക്ക് ഒഴിവാക്കി അത് ഇന്ത്യൻ നാവികസേനയായി.

ബ്രിട്ടീഷ് ഭരണകാലത്ത് ഉപയോഗിച്ചിരുന്ന വെളുത്ത പശ്ചാത്തലത്തിൽ ചുവന്ന ജോർജ്ജ് കുരിശും മുകളിൽ ഇടത് മൂലയിൽ യൂണിയൻ ജാക്കും അടങ്ങിയ പതാക 1950 ജനുവരി 26നാണ് ത്രിവർണ പതാക ഉൾപ്പെടുത്തി പരിഷ്‌കരിച്ചത്.

2001-ൽ ജോർജിന്റെ കുരിശിന് പകരം വെള്ള പതാകയുടെ മദ്ധ്യത്തിൽ നാവിക ചിഹ്നം സ്ഥാപിച്ച് മാറ്റം വരുത്തിയിരുന്നു. നാവികസേനാ ചിഹ്നത്തിന്റെ നീലനിറം കാരണം കടലിൽ പതാകയെ വേർതിരിച്ചറിയില്ലെന്ന് പരാതി ഉയർന്നപ്പോൾ 2004-ൽ സെന്റ് ജോർജ്ജ് ക്രോസ് തിരിച്ചു കൊണ്ടുവന്ന് മദ്ധ്യത്തിൽ അശോക സ്‌തംഭം ചേർത്തു. 2014-ൽ അശോക ചിഹ്നത്തിന് താഴെ ‘സത്യമേവ ജയതേ’യും വന്നു.

മിക്ക കോമൺ‌വെൽത്ത് രാജ്യങ്ങളും സ്വാതന്ത്ര്യസമയത്ത് റെഡ് ജോർജ്ജ് ക്രോസ് നിലനിർത്തിയെങ്കിലും ക്രമേണ അത് ഇല്ലാതാക്കി. ആസ്‌ട്രേലിയ, ന്യൂസിലാൻഡ്, കാനഡ രാജ്യങ്ങളുടെ നാവിക സേനയും പുതിയ പതാകയ്‌ക്ക് രൂപം നൽകിയിട്ടുണ്ട്.

സെപ്തംബർ രണ്ടിന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ തദ്ദേശീയമായി നിർമ്മിച്ച ആദ്യത്തെ വിമാനവാഹിനിക്കപ്പലായ ഐ.എൻ.എസ് വിക്രാന്ത് കമ്മീഷൻ ചെയ്യുന്ന വേളയിൽ പുതിയ പതാക ഉപയോഗിക്കും. ഏകദേശം 20,000 കോടി രൂപ ചെലവിലാണ് ഐ.എൻ.എസ് വിക്രാന്ത് നിർമ്മിച്ചത്.

'വിക്രാന്ത്' എന്നാൽ വിജയി, ധീരൻ

സ്വതന്ത്ര ഇന്ത്യയുടെ ദീർഘകാലസ്വപ്‌നം സാക്ഷാത്കരിച്ച് തദ്ദേശീയമായി രൂപകല്പന ചെയ്ത് നിർമ്മിച്ച ആദ്യത്തെ വിമാനവാഹിനി കപ്പൽ 'വിക്രാന്ത് " പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ നാടിന് സമർപ്പിക്കും. കപ്പൽശാലയിൽ രാവിലെ 9.30നാണ് സമർപ്പണ ചടങ്ങ്. ദേശീയപതാകയും തുടർന്ന് നാവികസേനയുടെ പതാകയും പ്രധാനമന്ത്രി കപ്പലിൽ ഉയർത്തും. ഇതോടെ കപ്പൽ ഐ.എൻ.എസ് വിക്രാന്ത് എന്ന് അറിയപ്പെടും.

കപ്പൽ നിർമ്മാണത്തിൽ പങ്കുവഹിച്ചവരുമായി മോദി കൂടിക്കാഴ്ച നടത്തും. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, നാവികസേനാ മേധാവി അഡ്മിറൽ ആർ. ഹരികുമാർ എന്നിവർ പങ്കെടുക്കും.

രാജ്യത്തെ ഏറ്റവും വലുതും സങ്കീർണവുമായ കപ്പൽ നിർമ്മിച്ചതിന്റെ അഭിമാനത്തിലാണ് കൊച്ചി കപ്പൽശാല. 15 വർഷത്തെ നിർമ്മാണത്തിനും രണ്ടു വർഷത്തെ പരീക്ഷണനിരീക്ഷണങ്ങൾക്കും ശേഷം നാവികസേനയ്ക്ക് കൈമാറിയ കപ്പൽ മിസൈൽ ഉൾപ്പെടെ ആയുധങ്ങൾ ഘടിപ്പിച്ച് സമ്പൂർണ സജ്ജമാകാൻ ഒന്നര വർഷം കൂടിയെടുക്കും.

സ്വാശ്രയ കരുത്ത്

വിമാനവാഹിനി നിർമ്മാണത്തിൽ സ്വാശ്രയത്വമെന്ന വൻനേട്ടമാണ് വിക്രാന്തിലൂടെ രാജ്യം കൈവരിച്ചത്. നിർമ്മാണ വസ്തുക്കളിൽ 76 ശതമാനവും തദ്ദേശീയം. കെൽട്രോൺ ഉൾപ്പെടെ ആയിരത്തോളം ചെറുതും വലുതുമായ സ്ഥാപനങ്ങളാണ് പങ്കാളികളായി.

ചെലവ് - 20,000 കോടി രൂപ

സ്വന്തം ഉരുക്ക്

നാവികസേനയുടെ വാർഷിപ്പ് ഡിസൈൻ ബ്യൂറോയാണ് കപ്പൽ രൂപകല്പന ചെയ്തത്. 2005 ഏപ്രിലിൽ നിർമ്മാണം ആരംഭിച്ചു. കപ്പൽ നിർമ്മാണത്തിന് ഗുണമേന്മയേറിയ ഉരുക്ക് നൽകാമെന്നേറ്റ റഷ്യ കരാറിൽ നിന്ന് പിന്മാറിയത് വെല്ലുവിളിയായി. തുടർന്ന് പ്രതിരോധ ഗവേഷണ വികസന സ്ഥാപനവും നാവികസേനയും സംയുക്തമായി വികസിപ്പിച്ച ഉരുക്ക് സ്റ്റീൽ അതോറിറ്റി ഒഫ് ഇന്ത്യ (സെയിൽ) നിർമ്മിച്ചു. നിർമ്മാണത്തിന്റെ ആദ്യഘട്ടം 2013 ആഗസ്റ്റിൽ പൂർത്തിയായി. 2020 നവംബറിൽ പ്രൊപ്പൽഷൻ ശക്തിയും വൈദ്യുത പ്ളാന്റുകളും ഉപകരണങ്ങളും പരീക്ഷിച്ചു. 2021ൽ അഞ്ചുതവണ കടൽയാത്രാ പരിശോധനകൾ വിജയകരമായി പൂർത്തിയാക്കി.

ചുരുക്കത്തിൽ


നീളം: 262 മീറ്റർ

വീതി -62 മീറ്റർ

ഭാരം -43,000 ടൺ

സഞ്ചാരശേഷി -7,500 നോട്ടിക്കൽ മൈൽ

വേഗത -28 നോട്ടിക്കൽ മൈൽ

ജീവനക്കാർ -1600

കാബിനുകൾ -2200

പങ്കെടുത്ത തൊഴിലാളികൾ

കപ്പൽ ശാല ഉദ്യോഗസ്ഥർ 2000

അനുബന്ധ വ്യവസായം 13,000

വഹിക്കുന്ന വിമാനങ്ങൾ

ആകെ 30

അഡ്വാൻസ്ഡ് ലൈറ്റ് ഹെലികോപ്ടറുകൾ

ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റുകൾ

മിഗ് 29 കെ യുദ്ധവിമാനങ്ങൾ,

കമോവ് 31