ksrtc

കൊച്ചി: കെ എസ് ആർ ടി സിയിൽ ശമ്പള വിതരണത്തിനായി 50 കോടി രൂപ നൽകാമെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ഈ തുക ഉപയോഗിച്ച് ജൂലായ് ,ഓഗസ്റ്റ് മാസങ്ങളിലെ ശമ്പളത്തിന്റെ മൂന്നിലൊന്ന് വീതം നൽകാനും കോടതി നിർദേശിച്ചു. അതേസമയം, ധനസഹായം നൽകണമെന്ന സിംഗിൾ ബെഞ്ച് വിധിക്കെതിരെ സർക്കാർ സമർപ്പിച്ച അപ്പീൽ ഹൈക്കോടതി വിധി പറയാൻ മാറ്റി.

ജീവനക്കാർക്ക് ശമ്പളം നൽകാൻ സർക്കാർ 103 കോടി രൂപ അടിയന്തരമായി കെഎസ്ആർടിസിക്ക് നൽകണമെന്ന സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് ഡിവിഷൻ ബെഞ്ച് കഴിഞ്ഞദിവസം സ്റ്റേ ചെയ്തിരുന്നു. സർക്കാർ നൽകിയ അപ്പീലിനെത്തുടർന്നായിരുന്നു നടപടി. ജൂലായ് , ഓഗസ്റ്റ് മാസങ്ങളിലെ ശമ്പളവും, ഫെസ്റ്റിവൽ അലവൻസും നൽകാൻ 103 കോടി രൂപ നൽകണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെയാണ് സർക്കാർ അപ്പീൽ നൽകിയത്.

കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം നൽകാൻ സർക്കാരിന് ബാദ്ധ്യതയല്ലെന്നും മറ്റ് കോർപ്പറേഷനുകളെ പോലെ ഒരു കോർപ്പറേഷൻ മാത്രമാണ് കെഎസ്ആർടിസി എന്നുമായിരുന്നു സർക്കാർ വ്യക്തമാക്കിയത്.