
കൊല്ലം: ഡ്രൈവിംഗ് ടെസ്റ്റിനിടെ യുവതിയോട് അപമര്യാദയായി പെരുമാറിയ മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ അറസ്റ്റിൽ. പത്തനാപുരം ആർ ടി ഒ ഓഫീസിലെ ഉദ്യോഗസ്ഥനായ കുണ്ടറ മുളവന പേരയം അമ്പിയിൽ വിജയനിവാസിൽ എ എസ് വിനോദാണ് അറസ്റ്റിലായത്. മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിനെത്തുടർന്ന് ഒരാഴ്ചയായി ഇയാൾ ഒളിവിലായിരുന്നു. കഴിഞ്ഞ ദിവസം പുനലൂർ ഡി വൈ എസ് പിയ്ക്ക് മുമ്പാകെ ഇയാൾ ഹാജരായി.
കഴിഞ്ഞ ജൂലായ് 19നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഡ്രൈവിംഗ് ടെസ്റ്റിനിടെ ആളൊഴിഞ്ഞ ഭാഗത്ത് വച്ച് പരാതിക്കാരിയായ യുവതിയോട് വിനോദ് വാഹനത്തിനുള്ളിൽ വച്ച് അപമര്യാദയായി പെരുമാറിയെന്നതാണ് കേസ്. സംഭവത്തിൽ പത്തനാപുരം പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു. പിന്നാലെ ഇയാളെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്യുകയും ചെയ്തു. മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചെങ്കിലും ലഭിക്കാതെ വന്നതോടെയാണ് ഇയാൾ കീഴടങ്ങിയത്.
കീഴടങ്ങലിന് പിന്നാലെ വിനോദിനെ സംഭവം നടന്ന വടക്കേക്കര ചെളിക്കുഴിയിലെത്തിച്ച് തെളിവെടുപ്പ് നടത്തി. പ്രതിയെ പത്തനാപുരം ജുഡീഷ്യൽ ഫസ്റ്റ്‌ക്ളാസ് കോടതി റിമാൻഡ് ചെയ്തു.