
മുംബയ്: പ്രമുഖ വ്യവസായിയും ടാറ്റ സൺസ് മുൻ ചെയർമാനുമായ സൈറസ് മിസ്‌ത്രി(54) വാഹനാപകടത്തിൽ മരിച്ചു. അഹമ്മദാബാദിൽ നിന്നും മുംബയിലേക്ക് തന്റെ കാറിൽ പോകവെയാണ് അപകടമുണ്ടായത്. മിസ്‌ത്രി സഞ്ചരിച്ച മേഴ്‌സിഡസ് ബെൻസ് കാർ മഹാരാഷ്‌ട്രയിൽ പാൽഖറിൽ ഒരു ഡിവൈഡറിലേക്ക് ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. കാറിൽ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന മറ്റൊരാളും മരിച്ചു. അദ്ദേഹത്തിന്റെ ഡ്രൈവറടക്കം രണ്ടുപേർ ഗുജറാത്തിൽ ആശുപത്രിയിൽ ചികിത്സയിലാണ്.

2012 ഡിസംബർ മുതൽ 2016 ഒക്‌ടോബർ വരെയാണ് സൈറസ് മിസ്‌ത്രി ടാറ്റ സൺസിന്റെ ചെയർമാനായിരുന്നത്. പിന്നീട് എൻ.ചന്ദ്രശേഖരൻ ടാറ്റ സൺസ് എക്‌സിക്യൂട്ടീവ് ചെയർമാനായി ചുമതലയേറ്റു. ടാറ്റ കുടുംബത്തിന് പുറത്തുനിന്നും ടാറ്റ ചെയർമാനാകുന്ന ആദ്യ ആളാണ് മിസ്‌ത്രി. റോഹിക ചഗ്‌ല ആണ് ഭാര്യ. രണ്ട് മക്കളുണ്ട്. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെല്ലാം ഒരു ചടങ്ങിൽ പങ്കെടുക്കാനായി വിദേശത്താണെന്നാണ് വിവരം. സൈറസ് മിസ്‌ത്രിയുടെ മരണത്തിൽ മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ, സുപ്രിയ സുലെ എം.പി എന്നിവർ അനുശോചിച്ചു.
സൂര്യ നദിയ്‌ക്ക് സമീപമുളള ഓവർബ്രിഡ്‌ജിൽ വച്ച് വൈകുന്നേരം 3.15ഓടെയാണ് അപകടമെന്ന് പൊലീസ് അറിയിച്ചു. വാഹനം നിയന്ത്രണം നഷ്‌ടപ്പെട്ട് ഡിവൈഡറിൽ ഇടിച്ചുകയറുകയായിരുന്നു. സംഭവസ്ഥലത്തുതന്നെ സൈറസ് മിസ്‌ത്രി മരിച്ചതായാണ് വിവരം.