kk

തിരുവനന്തപുരം: കനത്ത മഴയെതുടർന്ന് നെടുമങ്ങാട് പാലോട് മങ്കയം വെള്ളച്ചാട്ടത്തിലുണ്ടായ മലവെള്ളപ്പാച്ചിലിൽപെട്ട ആറുവയസുകാരി മരിച്ചു. നസ്രിയ ഫാത്തിമയാണ് മരിച്ചത്. മലവെള്ളപ്പാച്ചിലിൽ അകപ്പെട്ട കുട്ടിയെ രക്ഷാപ്രവർത്തകർ രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചിരുന്നു. നസ്രിയ്ക്കൊപ്പം കാണാതായ ഷാനിയ്ക്കായി (33)​ തെരച്ചിൽ തുടരുകയാണ്. നസ്രിയയുടെ ബന്ധുവാണ് ഇവർ. ഒഴുക്കിൽപെട്ട നസ്രിയയെ വെള്ളച്ചാട്ടത്തിൽ നിന്നും ഒരു കിലോമീറ്ററോളം അകലെ നിന്നാണ് കണ്ടെത്തിയത്. കരയ്ക്കെത്തിച്ചപ്പോൾ ജീവനുണ്ടായിരുന്നെങ്കിലും അതീവ ഗുരുതരാവസ്ഥയിലായിരുന്ന നസ്രിയ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു.

മങ്കയം വെള്ളച്ചാട്ടത്തിൽ ഇന്ന് വൈകീട്ട് ആറുമണിയോടെയാണ് അപകടമുണ്ടായത്. മങ്കയം വാഴത്തോപ്പ് ഭാഗത്തെ കുളിക്കടവിൽ കുളിക്കുന്നതിനിടെയാണ് അപകടം. നെടുമങ്ങാട് നിന്നുള്ള മൂന്ന് കുടുംബത്തിലെ അംഗങ്ങളായ പത്ത് പേരാണ് പുഴയിൽ കുളിക്കുന്നതിനിടെ മലവെള്ളപ്പാച്ചിലിൽ അകപ്പെട്ടത്. രക്ഷപ്രവർത്തകർ ഇതിൽ എട്ട് പേരെ കരയിൽ എത്തിച്ചെങ്കിലും നസ്രിയയും ഷാനിയും ഒഴുക്കിൽപ്പെട്ട് പോവുകയായിരുന്നു. നസ്റിയയുടെ മൃതദേഹം പാലോട് സർക്കാർ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.