
കൊല്ലം: കല്ല്യാണത്തലേന്ന് യുവതിയും യുവാവും തമ്മിലുണ്ടായ വഴക്ക് പരിഹരിക്കാൻ നടത്തിയ മദ്ധ്യസ്ഥ ചർച്ചക്കിടെ സംഘർഷം. വരന്റെ പിതാവിന് ഉൾപ്പടെ സംഘർഷത്തിൽ പരിക്കേറ്റു. ഇതോടെ ഞായറാഴ്ച പാരിപ്പള്ളിയിൽ വച്ച് നടക്കാനിരുന്ന വിവാഹം മുടങ്ങി.
നാവായിക്കുളം വെട്ടിയറ സ്വദേശിയായ യുവാവും പാരിപ്പള്ളി കിഴക്കനേല സ്വദേശിനിയായ യുവതിയും തമ്മിലുള്ള വിവാഹമാണ് ഉപേക്ഷിച്ചത്. കുറെ നാളുകളായി പ്രണയത്തിലായിരുന്ന യുവതിയും യുവാവും തമ്മിലുള്ള വിവാഹം ആദ്യം വീട്ടുകാർ എതിർത്തെങ്കിലും ഒടുവിൽ ഇരുകൂട്ടരുടെയും സമ്മതത്തോടെ നടത്താൻ തീരുമാനിക്കുകയായിരുന്നു. വിദേശത്തായിരുന്ന യുവാവ് വിവാഹത്തിനായാണ് നാട്ടിൽ മടങ്ങിയെത്തിയത്.
വെള്ളിയാഴ്‌ച മെഹന്തിയിടൽ ചടങ്ങിനായി എത്തിയപ്പോൾ യുവാവും യുവതി വഴക്കുണ്ടായി. ഇത് പരിഹരിക്കാൻ വീട്ടുകാർ നടത്തിയ ചർച്ചക്കിടെയാണ് സംഘർഷമുണ്ടായത്. ഇരുവീട്ടുകാരുടെയും പരാതിയില്‍ പാരിപ്പള്ളി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ട്. സംഘർഷത്തിൽ പരിക്കേറ്റ യുവാവിന്റെ പിതാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
യുവാവിന്റെ പിതാവിന് മര്‍ദനത്തില്‍ പരിക്കേറ്റു. ഇയാളെ പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയിലും അവിടെനിന്ന് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇരുവീട്ടുകാരുടെയും പരാതിയില്‍ പാരിപ്പള്ളി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.