mahabali-amith-shah

കൊച്ചി: ഓണം ഐതിഹ്യമുറങ്ങുന്ന തൃക്കാക്കര വാമനമൂർത്തി മഹാക്ഷേത്രത്തിൽ ഇക്കുറിയും തിരുവോണത്തിനും 'മഹാബലി' എത്തില്ല. ക്ഷേത്രത്തിന്റെ വടക്കുകിഴക്കേ മൂലയിൽ പത്ത് ലക്ഷം രൂപ മുടക്കി നിർമ്മിച്ച മണ്ഡപം മഹാബലി ചക്രവർത്തിയുടെ പ്രതിമയ്ക്കായി കാത്തുകിടക്കാൻ തുടങ്ങിയിട്ട് വർഷം അഞ്ചാകുന്നു.

മണ്ഡപം കൂടാതെ 14 ലക്ഷം രൂപയായിരുന്നു വെങ്കലപ്രതിമയ്ക്ക് ചെലവ് കണക്കാക്കിയത്. പിന്നീട് ബഡ്ജറ്റ് കുറച്ച് ആറര ലക്ഷം രൂപയ്ക്ക് നിർമ്മാണം സിമന്റിലാക്കാൻ നിശ്ചയിച്ചെങ്കിലും പ്രതിമ ഇതുവരെ സഫലമായില്ല. പ്രശസ്ത ശില്പി കൊല്ലം ഇത്തിക്കര സ്വദേശിയായ ശാന്തനു എന്ന ശാന്തകുമാറിനായിരുന്നു നിർമ്മാണ ചുമതല. പക്ഷേ ബോർഡുമായി ഇദ്ദേഹം കരാറൊന്നും ഒപ്പുവച്ചിട്ടില്ല. 2021 നവംബറിൽ ബോർഡ് ശന്തനുവിന് കത്തയച്ചിട്ടുണ്ടെങ്കിലും തുടർ നടപടിയൊന്നും ഉണ്ടായില്ല.

മഹാബലിയെ വാമനൻ തലയിൽ ചവിട്ടുന്ന ചിത്രത്തോടെ അന്നത്തെ ബി.ജെ.പി പ്രസിഡന്റ് അമിത് ഷാ വാമനജയന്തി ആശംസ നേർന്നതിനെ തുടർന്നുള്ള വലിയ ചർച്ചകളാണ് തൃക്കാക്കര ക്ഷേത്രത്തിൽ പ്രതിമാസ്ഥാപന പ്രഖ്യാപനത്തിൽ എത്തിയത്.

ബ്രാഹ്മണനായ വാമനൻ അസുരനായ മഹാബലി ചക്രവർത്തിയെ പാതാളത്തിലേക്ക് ചവിട്ടിതാഴ്ത്തിയെന്ന തലത്തിലായിരുന്നു വാഗ്വാദങ്ങൾ. ഇതിനിടെയാണ് അന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായിരുന്ന പ്രയാർ ഗോപാലകൃഷ്ണനും അംഗമായ അജയ് തറയിലും മഹാബലി പ്രതിമ ക്ഷേത്രത്തിൽ സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചത്. മണ്ഡപം നിർമ്മാണത്തിന് ഉടനെ കരാർ നൽകി. 2018ൽ മണ്ഡപം തയ്യാറായി. ബോർഡിന്റെ കാലാവധി കഴിഞ്ഞതോടെ മഹാബലിയോടുള്ള താത്പര്യം അവസാനിച്ചു. അങ്ങിനെ മണ്ഡപം വെറുമൊരു കാഴ്ചവസ്തുവായി അവശേഷിച്ചു. ഈ ഫയൽ കൈകാര്യം ചെയ്തിരുന്ന ഉദ്യോഗസ്ഥർ വിരമിക്കുകയോ സ്ഥലംമാറ്റപ്പെടുകയോ ചെയ്തു. മഹാബലി പ്രതിമയെക്കുറിച്ച് ബോർഡിൽ ആർക്കും ഇപ്പോൾ വലിയ പിടിപാടില്ല.

കുടവയറില്ലാത്ത യോദ്ധാവ്

തൃക്കാക്കര ക്ഷേത്രത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് സ്ഥാപിക്കാൻ നിശ്ചയിച്ചത് കുടവയറൻ കൊമ്പൻ മീശക്കാരൻ മാവേലിയല്ല. തിരുവിതാംകൂർ രാജകുടുംബത്തിന്റെ ശേഖരത്തിലുണ്ടായിരുന്ന മഹാബലി ചിത്രം മാതൃകയാക്കി അംഗീകരിച്ച രൂപം ദൃഢഗാത്രനായ യോദ്ധാവിനെ പോലുള്ളതാണ്.