
ദുബായ്: മുൻ ഇന്ത്യൻ ക്യാപ്ടൻ വിരാട് കൊഹ്‌ലിയുടെ സെഞ്ച്വറിയുടെ കരുത്തിൽ അഫ്ഗാനിസ്ഥാനെതിരെ ഏഷ്യാ കപ്പിൽ ഇന്ത്യക്ക് കൂറ്റൻ വിജയം. 101 റൺസിനായിരുന്നു ഇന്ത്യയുടെ വിജയം. ടി20 ക്രിക്കറ്റിൽ ഇന്ത്യ സ്വന്തമാക്കുന്ന ഏറ്റവും വലിയ രണ്ടാമത്തെ വിജയമാണിത്.
ഇന്ത്യ ഉയര്‍ത്തിയ 213 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന അഫ്ഗാൻ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 111 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. ഇരു ടീമും നേരത്തെ തന്നെ ഫൈനല്‍ കാണാതെ പുറത്തായിരുന്നു. നാല് ഓവറില്‍ ഒരു മെയ്ഡനടക്കം വെറും നാല് റണ്‍സ് മാത്രം വഴങ്ങി അഞ്ചു വിക്കറ്റ് വീഴ്ത്തിയ ഭുവനേശ്വര്‍ കുമാറാണ് അഫ്ഗാനെ തകര്‍ത്തത്.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ കൊഹ്‌ലിയുടെ സെഞ്ചുറിയുടെയും ക്യാപ്റ്റന്‍ കെ.എല്‍ .രാഹുലിന്റെ അര്‍ദ്ധ സെഞ്ചുറിയുടെയും മികവില്‍ 20 ഓവറില്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 212 റണ്‍സെടുത്തു. . 41 പന്തില്‍ നിന്ന് രണ്ട് സിക്സും ആറ് ഫോറുമടക്കം 62 റണ്‍സെടുത്ത രാഹുലിനെ പുറത്താക്കി ഫരീദ് അഹമ്മദാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. ഋഷഭ് പന്ത് പുറത്താകാതെ നിന്നു. സൂര്യകുമാർ യാദവാണ് പുറത്തായ മറ്റൊരു താരം.