flight

ബംഗളൂരു : അമേരിക്കയിൽ നിന്നും ബംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാൻഡ് ചെയ്ത സ്വകാര്യ വിമാനം യാത്രയ്ക്കിടെ പാകിസ്ഥാനിൽ അപൂർവ ലാൻഡിംഗ് നടത്തിയതിൽ ദുരൂഹത. കറാച്ചി വിമാനത്താവളത്തിലാണ് വിമാനം കുറച്ച് സമയത്തേയ്ക്ക് ഇറങ്ങിയത്. ഇതിന് ശേഷം വീണ്ടും പറന്ന് കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങുകയായിരുന്നു. ഇന്നലെ രാവിലെ എത്തിയ വിമാനത്തിൽ ഇന്ത്യൻ വിസയുള്ള ആറ് അമേരിക്കൻ യാത്രികരാണ് ഉണ്ടായിരുന്നത്. 14 സീറ്റുകളുള്ള ജെറ്റ് വിമാനത്തിലാണ് ഇവർ പറന്നത്.

സാധാരണ അമേരിക്കയിൽ നിന്നും ഇന്ത്യയിലേക്കുള്ള വിമാനങ്ങൾ ഗൾഫ് റൂട്ടിലൂടെയാണ് പറക്കുന്നത്. എന്നാൽ ഈ ചെറുവിമാനം റൂട്ട് മാറ്റി പാകിസ്ഥാന് മുകളിലൂടെ പറന്നതിലും വ്യക്തത വന്നിട്ടില്ല. സാങ്കേതിക തകരാറോ, ഇന്ധനം നിറയ്ക്കുന്നതിന് വേണ്ടിയോ, കാലാവസ്ഥാ പ്രശ്നങ്ങളോ കാരണം വിമാനം ഇറക്കിയതാവാനാണ് സാദ്ധ്യത.

ജർമ്മനിയിൽ രജിസ്റ്റർ ചെയ്ത വിമാനം കറാച്ചിയിലെ ജിന്ന അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും പറന്നുയർന്നതിന് ശേഷം ഏഴ് മണിക്കൂറും 19 മിനിട്ടും കൊണ്ടാണ് ബംഗളൂരുവിൽ നിലം തൊട്ടത്. രാവിലെ 10.30ന് ഇറങ്ങിയ വിമാനത്തിൽ ആറ് യാത്രക്കാരും എട്ടോളം ബാഗുകളും ഉണ്ടായിരുന്നു. യാത്രക്കാരുടെ പൗരത്വത്തെക്കുറിച്ചുള്ള വിവരങ്ങളൊന്നും പുറത്ത് വന്നിട്ടില്ല.

അതേസമയം ബംഗളൂരുവിൽ ഇറങ്ങിയത് എയർ ആംബുലൻസല്ലെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. വിമാനത്തിൽ നിന്നും എട്ടോളം ബാഗുകൾ പുറത്ത് കൊണ്ടുവന്നതാണ് കാരണം. സാധാരണ എയർ ആംബുലൻസുകളിൽ ലഗേജുകൾ കയറ്റാറില്ല. യാത്രക്കാരെ സ്വകാര്യ ബാഗുകൾ കൊണ്ടുപോകുന്നത് വിലക്കുന്നതാണ് കാരണം. അതേസമയം ബംഗളൂരുവിൽ വിമാനത്തിന്റെ ലാൻഡിംഗിൽ അസ്വാഭാവികമായി ഒന്നും രേഖപ്പെടുത്തിയിട്ടില്ല.
വ്യാഴാഴ്ച രാവിലെ 11.30 ഓടെ ദുബായിലെ അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കാണ് ചെറുവിമാനം തിരികെ പറന്നത്.