
ചെന്നൈ: തമിഴ്നാട് തൂത്തുക്കുടിയിലുണ്ടായ വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ മൂന്നുപേരടക്കം നാല് മലയാളികൾക്ക് ദാരുണാന്ത്യം. തിരുവനന്തപുരം സ്വദേശികളായ പതിനൊന്നംഗ തീർത്ഥാടക സംഘമാണ് അപകടത്തിൽപ്പെട്ടത്. ചാല സ്വദേശികൾ പഴനിയിലേയ്ക്ക് പോകുന്ന വഴിയാണ് അപകടമുണ്ടായത്. ഇന്ന് പുലർച്ചെയായിരുന്നു അപകടം.
മണക്കാട് കുര്യാത്തി റൊട്ടിക്കടമുക്ക് പണയിൽവീട്ടിൽ അശോകന്റെ ഭാര്യ ശൈലജ (48), മകൻ അഭിജിത്തിന്റെ ഒന്നരവയസ്സുള്ള മകൻ ആരവ്, അഭിജിത്തിന്റെ ഭാര്യ സംഗീതയുടെ അമ്മയും ലാകോളേജ് ജീവനക്കാരിയുമായ ജയ (52) എന്നിവരാണ് മരിച്ചത്. നാലാമനെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല. യാത്രയ്ക്കിടെ കാറിന്റെ ടയർ പൊട്ടി നിയന്ത്രണം വിട്ട് ബസിലിടിക്കുകയായിരുന്നു. രണ്ടു പേർ സംഭവസ്ഥലത്തുതന്നെ മരിച്ചു. കുഞ്ഞിന്റെ നേർച്ചയ്ക്കായാണ് കുടുംബം പഴനിയിലേയ്ക്ക് പോയത്.