
കീവ് : 24 മണിക്കൂറിനിടെ റഷ്യൻ സൈന്യത്തെ തുരത്തി തിരിച്ചുപിടിച്ചത് 20 ലേറെ ജനവാസ കേന്ദ്രങ്ങൾ എന്ന് യുക്രെയിൻ. ഈ പ്രദേശങ്ങളുടെ നിയന്ത്രണം മുഴുവനായി തിരിച്ചുപിടിക്കാനുള്ള പോരാട്ടം തുടരുകയാണെന്നും യുക്രെയിൻ സൈന്യം ഇന്നലെ പ്രസ്താവനയിലൂടെ അറിയിച്ചു. റഷ്യൻ സൈന്യം തങ്ങളുടെ സ്ഥാനങ്ങളും ആയുധങ്ങളും ഉപേക്ഷിച്ച് പാലായനം ചെയ്യുന്നതായി യുക്രെയിൻ പറയുന്നു. റഷ്യ ഇതിനോട് പ്രതികരിച്ചിട്ടില്ല.
കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ രാജ്യത്തിന്റെ തെക്ക്, കിഴക്ക് പ്രദേശങ്ങളിൽ നിന്ന് റഷ്യയ്ക്കെതിരെ യുക്രെയിൻ സൈന്യം ശക്തമായ തിരിച്ചടിയാണ് നടത്തിയത്. ഖാർക്കീവിലെ ഇസിയം, കുപിയാൻസ്ക്, ബലാക്ലിയ നഗരങ്ങൾ തിരിച്ചുപിടിച്ചത് ഇതിൽ ഉൾപ്പെടുന്നു. ഞായറാഴ്ച രാത്രി കിഴക്കൻ യുക്രെയിനിൽ വ്യാപകമായി വൈദ്യുതി വിതരണം തടസപ്പെട്ടിരുന്നു.
കിഴക്കൻ യുക്രെയിനിലെ പരാജയത്തിൻ മേൽ റഷ്യ ചെയ്ത നിരാശയുടെ പ്രവൃത്തിയാണിതെന്ന് യുക്രെയിൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഒലെഗ് നികൊലെൻകോ പറഞ്ഞു. ഖാർക്കീവ്, ഡൊണെസ്ക് മേഖലകളിൽ പൂർണമായും സെപൊറീഷ്യ, നിപ്രോപെട്രോവ്‌സ്ക്, സുമി എന്നിവിടങ്ങളിൽ ഭാഗികമായുമാണ് വൈദ്യുതി തടസപ്പെട്ടത്. ഇവിടങ്ങളിൽ വൈദ്യുത ബന്ധം പുനഃസ്ഥാപിച്ചെന്ന് യുക്രെയിൻ അധികൃതർ പറഞ്ഞു. ഖാർക്കീവിൽ 80 ശതമാനം ജല, വൈദ്യുതി വിതരണ ശൃംഖലകൾ പുനഃസ്ഥാപിച്ചെന്ന് യുക്രെയിൻ അറിയിച്ചു.