
മാവേലിക്കര: രാവിലെ സ്ളാബ് മതിലിന്റെ പണിക്കുപോയ ചന്ദ്രൻ, വൈകുന്നേരം പോക്കറ്റിലിട്ട് വീട്ടിലെത്തിച്ചത് 75 ലക്ഷം! സംസ്ഥാന ഭാഗ്യക്കുറിയുടെ തിങ്കളാഴ്ചത്തെ നറുക്കെടുപ്പായ വിൻ വിൻ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമാണ് ഭരണിക്കാവ് തെക്കേമങ്കുഴി മുറാശ്ശേരിൽ തെക്കതിൽ ചന്ദ്രനെ (56) ഒരു പകൽ മറയുംമുമ്പ് ലക്ഷാധിപതിയാക്കിയത്.
രാവിലെ ജോലിക്കു പോകവേയാണ് ഓച്ചിറയുള്ള ശ്രീറാം ലക്കി സെന്ററിൽ നിന്ന് ഡബ്ല്യു.ബി 245714 നമ്പർ ടിക്കറ്റെടുത്തത്. പണി കഴിഞ്ഞ് മടങ്ങുന്നതിനിടെ മറ്റൊരിടത്തു നിന്ന് ഇന്നത്തെ ഒരു ടിക്കറ്റെടുക്കാൻ തീരുമാനിച്ചു. അവിടെ ചെന്നപ്പോഴാണ് വിൻ വിൻ അടിച്ചത് ആലപ്പുഴയിലാണെന്ന് അറിഞ്ഞത്. ചുമ്മാ ഒന്നു, പരിശോധിച്ചു. ചന്ദ്രൻ ഞെട്ടിപ്പോയി, ദേ അടിച്ചുകിടക്കുന്നു 75 ലക്ഷം. ഇത്രയും ഭാരിച്ച തുക പോക്കറ്റിലിട്ടാല്ലോ പണിക്കിറങ്ങിയത് എന്നോർത്തപ്പോൾ വീണ്ടും ഞെട്ടി.
സ്ഥിരമായി ടിക്കറ്റ് എടുക്കുന്ന ചന്ദ്രന് മുമ്പ് ചെറിയ തുകകൾ ലഭിച്ചിട്ടുണ്ട്. ഒന്നാം സമ്മാന സന്തോഷം വീട്ടുകാരുമായി പങ്കുവച്ച ശേഷം ടിക്കറ്റ് ഭരണിക്കാവ് സർവീസ് സഹകരണ ബാങ്കിൽ ഏൽപ്പിച്ചു. ഈ ബാങ്കിലാണ് ചന്ദ്രന്റെ അക്കൗണ്ട്. ബാങ്ക് സെക്രട്ടറി കെ.എസ് ജയപ്രകാശ്, ഭരണസമിതിയംഗങ്ങളായ കെ.ബിനു, വിശ്വകുമാർ, നിർമല രാജൻ എന്നിവർ ചേർന്ന് ടിക്കറ്റ് ഏറ്റുവാങ്ങി.
മക്കളുടെ വിദ്യാഭ്യാസത്തിനും ഭാവികാര്യങ്ങൾക്കുമായി പണം ചെലവഴിക്കാനാണ് ചന്ദ്രന്റെ തീരുമാനം. ഭാര്യ: ശ്രീല. മക്കൾ: വിഷ്ണു (പോളിടെക്നിക്), വീണ (ബികോം ഒന്നാം വർഷം). പരേതനായ വേലായുധന്റെയും ജാനകിയമ്മയുടെയും മകനാണ്.