
മസ്‌കറ്റ്: മസ്‌കറ്റിൽ നിന്ന് കൊച്ചിയിലേയ്ക്കുള്ള എയർ ഇന്ത്യ എക്സ്പ്രസിൽ നിന്ന് പുക. യാത്രക്കാർ കയറി വിമാനം പുറപ്പെടാനിരിക്കെയാണ് വിമാനത്തിൽ നിന്നും പുക ഉയരുന്നത് കണ്ടത്. പുക ശ്വസിച്ച് 16 പേർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതായാണ് റിപ്പോർട്ട്.
ഇന്ന് രാവിലെ 11.30ന് പുറപ്പെടാനിരുന്ന എഎക്‌സ് 442 വിമാനത്തിലാണ് പുക ഉയർന്നത്. സംഭവത്തിൽ ഇന്ത്യയിലെ ഡയറക്ടർ ജനറൽ ഒഫ് സിവിൽ ഏവിയേഷൻസ് അന്വേഷണം പ്രഖ്യാപിച്ചു. വിമാനം പറക്കുന്നതിന് തൊട്ടുമുമ്പ് പുക കണ്ടതോടെ യാത്രക്കാർ എമർജൻസി വാതിലിലൂടെ പുറത്തിറങ്ങി പരക്കം പായുന്നതിന്റെ ദൃശ്യവും പുറത്തുവന്നു. കുഞ്ഞുങ്ങളുമായി യാത്രക്കാർ ഓടുന്നതാണ് വീഡിയോയിൽ കാണുന്നത്. ഇതിനിടെ 14പേർക്ക് പരിക്കേറ്റതായാണ് വിവരം.
Passengers evacuated via slides after smoke on Air India Express Muscat-Cochin flight IX-442, VT-AXZ.- There were 141 passengers plus 6 crew onboard and all are safe. #airindia pic.twitter.com/OtHERoQAoZ
— Utkarsh Singh (@utkarshs88) September 14, 2022
141 യാത്രക്കാരും നാല് കുഞ്ഞുങ്ങളും ആറ് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. പുകയുണ്ടാകാനുള്ള കാരണം വ്യക്തമല്ല. ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി അപകടവിവരം സ്ഥിരീകരിച്ചു. മുംബയിൽ നിന്ന് മറ്റൊരു വിമാനം മസ്കറ്റിലെത്തി യാത്രക്കാരെ കൊച്ചിയിലേയ്ക്ക് എത്തിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.