dog-issue

കൊച്ചി: സംസ്ഥാനത്ത് തെരുവ് നായ ശല്യം രൂക്ഷമായിരിക്കെ നിർണായക നിർദ്ദേശവുമായി ഹൈക്കോടതി. തെരുവ് നായ്‌ക്കളെ അടിച്ചുകൊന്ന് ജനം നിയമം കൈയിലെടുക്കരുത്. ഇക്കാര്യം വ്യക്തമാക്കി സർക്കാർ‌ നിർദ്ദേശങ്ങൾ പുറപ്പെടുവിക്കണമെന്നും കോടതി വ്യക്തമാക്കി. സംസ്ഥാനത്തെ തെരുവ്നായ ആക്രമണങ്ങളിൽ പ്രത്യേക സിറ്റിംഗ് നടത്തിയാണ് ഹൈക്കോടതി ഉത്തരവിട്ടത്. അക്രമകാരികളായ നായ്‌ക്കളെ കണ്ടെത്തിയാൽ അവയെ മാറ്റിപ്പാർപ്പിക്കണം. നായ്‌ക്കളുടെ ആക്രമണത്തിൽ നിന്ന് പൗരന്മാരെ സംരക്ഷിക്കാനുള‌ള ബാദ്ധ്യത സർക്കാരിനുണ്ടെന്ന് പറഞ്ഞ കോടതി ഇക്കാര്യത്തിൽ സർക്കാർ സ്വീകരിച്ച നടപടികൾ മറ്റന്നാൾ അറിയിക്കാനും നിർദ്ദേശിച്ചിട്ടുണ്ട്.

തൃപ്പൂണിത്തുറയ്‌ക്ക് സമീപം ഏരൂരിൽ തെരുവ് നായ്‌ക്കളെ വിഷംകൊടുത്ത് കൊന്ന സംഭവത്തിൽ കേസെടുത്ത് റിപ്പോർട്ട് നൽകാൻ ഡിജിപിയ്‌ക്ക് ഹൈക്കോടതി കഴിഞ്ഞദിവസം നിർദ്ദേശം നൽകിയിരുന്നു. ചത്തനിലയിൽ കണ്ടെത്തിയ അഞ്ച് നായ്‌ക്കളുടെ ആന്തരികാവയവങ്ങൾ കാക്കനാട് റീജണൽ ലാബിൽ പരിശോധിക്കും. ഇതിന്റെ റിപ്പോർട്ട് അടിസ്ഥാനത്തിൽ തുടർ നടപടിയുണ്ടാകും.

ഇതിനിടെ സംസ്ഥാനത്ത് വിവിധയിടങ്ങളിൽ തെരുവ്‌നായ ആക്രമണം തുടരുകയാണ്. തലസ്ഥാനത്ത് നാഷണൽ ക്ളബ് ജീവനക്കാരനായ ശ്രീനിവാസനെ തെരുവുനായ ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചു. സ്റ്റാച്യു ഊറ്റുകുഴിയിൽ ഇന്നലെ രാത്രി പത്തരയോടെയായിരുന്നു സംഭവം. ഇരുചക്ര വാഹനത്തിന്റെ പിന്നിലിരുന്ന് സഞ്ചരിക്കുകയായിരുന്ന ശ്രീനിവാസനെ നായ പുറകേയെത്തി കാലിൽ കടിക്കുകയായിരുന്നു. ആഴത്തിലുള്ള മുറിവാണ് ഏറ്റിരിക്കുന്നത്. ആദ്യം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശ്രീനിവാസനെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റി.