ucl

മത്സരഫലങ്ങൾ

മാഞ്ചസ്റ്റർ സിറ്റി 2-ഡോർട്ട്മുണ്ട് 1

റയൽമാഡ്രിഡ് 2-ആർ.ബി ലെയ്പ്സിഗ് 0

പാരീസ് എസ്.ജി 3- മക്കാബി ഹൈഫ 1

ചെൽസി 1- സാൽസ്ബർഗ് 1

ബെൻഫിക്ക 2-യുവന്റസ്1

എ.സി മിലാൻ 3- ഡൈനമോ സാഗ്രബ് 1

ലണ്ടൻ : യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്ബാളിന്റെ പ്രഥാമിക റൗണ്ടിലെ രണ്ടാം മത്സരത്തിൽ മിന്നുന്ന വിജയങ്ങളുമായി മുൻനിര ക്ളബുകളായ മാഞ്ചസ്റ്റർ സിറ്റിയും റയൽ മാഡ്രിഡും പാരീസ് എസ്.ജിയും. എന്നാൽ പുതിയ കോച്ചിന് കീഴിലിറങ്ങിയ മുൻ ചാമ്പ്യന്മാരായ ചെൽസിക്ക് സമനില വഴങ്ങണ്ടിവന്നു.ഇറ്റാലിയൻ ക്ളബ് യുവന്റസ് പോർച്ചുഗീസ് ക്ളബ് ബെൻഫിക്കയിൽനിന്ന് തോൽവി ഏറ്റുവാങ്ങി.

സൂപ്പർ താരങ്ങളായ മെസി,നെയ്മർ,എംബാപ്പെ എന്നിവർ ഗോൾ നേടിയ മത്സരത്തിൽ ഇസ്രയേലി ക്ലബ്ബ് മക്കാബി ഹൈഫയെ 3-1നാണ് പാരീസ് എസ്.ജി പരാജയപ്പെടുത്തിയത്. 37-ാം മിനിട്ടിലാണ് ലയണൽ മെസി ഗോളടി തുടങ്ങിവച്ചത്. 69-ാം മിനിട്ടിൽ കിലിയൻ എംബാപ്പെ, 88-ാം മിനിട്ടിൽ നെയ്മർ എന്നിവരും ഫ്രഞ്ച് ക്ലബ്ബിനായി സ്‌കോർ ചെയ്തു. ഇതിൽ എംബാപ്പെയുടെ ഗോളിന് വഴിയൊരുക്കിയതും മെസിയായിരുന്നു. 24-ാം മിനിട്ടിൽ പിഎസ്ജിയെ ഞെട്ടിച്ച് മക്കാബിയാണ് ആദ്യം സ്‌കോർ ചെയ്തത്. ടയാറോൺ ചെറിയാണ് അവർക്കായി പന്ത് വലയിലെത്തിച്ചത്. പിന്നീട് പി.എസ്.ജി മത്സരത്തിൽ പിടിമുറുക്കുകയായിരുന്നു.

ഗ്രൂപ്പിൽ രണ്ട് മത്സരങ്ങളിൽ നിന്ന് രണ്ട് വിജയവുമായി പി.എസ്.ജിയാണ് ഒന്നാം സ്ഥാനത്ത്. രണ്ട് വിജയങ്ങളുമായി ബെൻഫിക്ക രണ്ടാമതുണ്ട്.

തന്റെ മുൻ ക്ളബിനെതിരെ അതിശയ ഗോളുമായി എർലിംഗ് ഹാളണ്ട് തിളങ്ങിയ മത്സരത്തിലാണ് ബൊറൂഷ്യ ഡോർട്ട്മുണ്ടിനെതിരേ മാഞ്ചെസ്റ്റർ സിറ്റിക്ക് ജയം നേടിയത്. സിറ്റിയുടെ സ്വന്തം ഗ്രൗണ്ടായ എത്തിഹാദ് സ്‌റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരേ രണ്ടു ഗോളുകൾക്കായിരുന്നു ഇംഗ്ലീഷ് ക്ലബ്ബിന്റെ ജയം. ആദ്യ പകുതിയില്‍ സിറ്റി മുന്നേറ്റങ്ങളെ കൃത്യമായി പ്രതിരോധിക്കാനുള്ള തന്ത്രങ്ങളുമായിട്ടായിരുന്നു ഡോർട്ട്മുണ്ട് ഇറങ്ങിയത്. ഇത് ആദ്യ പകുതിയിൽ സിറ്റി മുന്നേറ്റങ്ങളുടെ മുനയൊടിച്ചു. എന്നാൽ രണ്ടാം പകുതിയിൽ ഇരു ടീമും മികച്ച ആക്രമണങ്ങൾ പുറത്തെടുത്തു. 56-ാം മിനിട്ടിൽ സിറ്റിയെ ഞെട്ടിച്ച് ജൂഡ് ബെല്ലിംഗ്ഹാം ഡോർട്ട്മുണ്ടിനെ മുന്നിലെത്തിച്ചു. കോർണറിൽ നിന്നായിരുന്നു ഈ ഗോൾ. ഗോൾവീണതോടെ സിറ്റി ഉണർന്നു. 80-ാം മിനിട്ടിലാണ് പക്ഷേ അതിന് ഫലം ലഭിച്ചത്. ജോൺ സ്‌റ്റോൺസിലൂടെ സിറ്റി ഗോൾ മടക്കി. ബോക്‌സിന് പുറത്തുനിന്നുള്ള സ്‌റ്റോൺസിന്റെ കിടിലൻ ഷോട്ട് ഡോർട്ട്മുണ്ട് ഗോൾകീപ്പർക്ക് യാതൊരു അവസരവും നൽകാതെ വലയിൽ കയറുകയായിരുന്നു. പിന്നാലെ 84-ാം മിനിട്ടിൽ ഹാളണ്ട് അവരുടെ വിജയ ഗോളും സ്വന്തമാക്കി. എന്നാൽ തന്റെ മുൻ ക്ലബ്ബിനെതിരായ ഈ ഗോൾ ആഘോഷിക്കാൻ താരം തയ്യാറായില്ല. ജയത്തോടെ ഗ്രൂപ്പ് ജിയിൽ രണ്ടു മത്സരങ്ങളിൽ നിന്ന് രണ്ടു ജയവുമായി സിറ്റിയാണ് ഒന്നാമത്.

ഗ്രൂപ്പ് എഫിൽ ജർമന്‍ ക്ലബ്ബ് ആർ.ബി ലെയ്പിസിഗിനെതിരേ സ്പാനിഷ് ക്ലബ്ബ് റയല്‍ മാഡ്രിഡിന് അവസാനസമയത്താണ് ജയം നേടാനായത്. 80 മിനിട്ടോളം റയല്‍ ആക്രമണങ്ങളെ തടഞ്ഞ ലെയ്പിസിഗിന് അവസാന 10 മിനിട്ടിൽ പക്ഷേ പിഴച്ചു. 80-ാം മിനിട്ടിൽ വിനീഷ്യസ് ജൂനിയറിന്റെ പാസിൽ നിന്ന് ഫെഡെറിക്കോ വാൽവെർദെയാണ് റയലിന്റെ ആദ്യ ഗോൾനേടിയത്. പിന്നാലെ ഇൻജുറി ടൈമിൽ മാർക്കോ അസെൻഷ്യോയും സ്‌കോർ ചെയ്തതോടെ റയൽ മൂന്ന് പോയിന്റ് സ്വന്തമാക്കുകയായിരുന്നു. ജയത്തോടെ രണ്ടു മത്സരങ്ങളിൽ നിന്ന് രണ്ടു ജയവുമായി റയൽ തന്നെയാണ് ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്ത്.

മറ്റ് മത്സരങ്ങളില്‍ യുവെന്റസ് ബെന്‍ഫിക്കയോട് ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്ക് തോറ്റു. നാപ്പോളി റേഞ്ചേഴ്‌സിനെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് പരാജയപ്പെടുത്തി. ചെല്‍സിയുടെ കഷ്ടകാലം തുടരുകയാണ്. ആല്‍ബി സാല്‍സ്ബര്‍ഗിനോട് മുന്‍ ചാമ്പ്യന്‍മാര്‍ സമനില (1-1) വഴങ്ങി.