
മലപ്പുറം : പാർട്ടി വിമർശനങ്ങൾ പൊതുവേദിയിൽ പറഞ്ഞ കെ.എം. ഷാജിയോട് വിശദീകരണം തേടുമെന്ന് വ്യക്തമാക്കി മുസ്ലിംലീഗ് സംസ്ഥാന അദ്ധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ. വിമർശനങ്ങൾ ഉന്നയിക്കേണ്ടത് പാർട്ടി വേദികളിലാമെന്നും പരസ്യമായ അഭിപ്രായ പ്രകടനം ശരിയല്ലെന്നും സാദിഖലി തങ്ങൾ വ്യക്തമാക്കി. ഷാജി വിദേശത്ത് നിന്ന് എത്തിയാലുടൻ ഇതേക്കുറിച്ച് സംസാരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രവർത്തക സമിതി യോഗത്തിൽ വിമർശനങ്ങൾ സ്വാഭാവികമാണ്. യോഗത്തിന് ശേഷം ഷാജി തന്നെ വിളിച്ചിട്ടില്ലെന്നും സാദിഖലി തങ്ങൾ കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസം നടന്ന ലീഗ് പ്രവർത്തക സമിതി യോഗത്തിൽ വിമർശനം ഉയർന്ന സംഭവത്തിൽ പ്രതികരണവുമായി ഷാജി രംഗത്തെത്തിയിരുന്നു. പാർട്ടി നേതൃത്വം നേതാക്കളെ തിരുത്തുന്നതിൽ എന്താണ് തെറ്റെന്നായിരുന്നു ഷാജിയുടെ ചോദ്യം. അഭിപ്രായ ഭിന്നതകൾ സ്വാഭാവികമാണെന്നും എന്തു വിമർശനം ഉണ്ടായാലും ശത്രുപാളയത്തിൽ പോകില്ലെന്നും ഷാജി മസ്‌കറ്റിലെ ഒരു പരിപാടിക്കിടെ വ്യക്തമാക്കി.
തനിക്കെതിരെ കാര്യമായ വിമർശനം ഉണ്ടായിട്ടില്ലെന്ന് പ്രസിഡന്റും ജനറൽ സെക്രട്ടറിയും പറഞ്ഞുവെന്ന് ചൂണ്ടിക്കാട്ടിയാണ്, വിമർശിച്ചാലും അതിലെന്താണ് തെറ്റെന്ന് ഷാജി ചോദിച്ചത്. അഭിപ്രായ ഭിന്നതകൾ സ്വാഭാവികമാണ്. അത്തരം ഭിന്നതകൾ യഥാസമയം പരിഹരിച്ച് മുന്നോട്ടു പോകുമെന്നും ഷാജി പറഞ്ഞു.