hotel-tip

റെസ്‌റ്റോറന്റിൽ വന്നയാൾ ആഹാരം നൽകിയ പരിചാരികയ്ക്ക് നൽകിയത് 2.3 ലക്ഷം രൂപയുടെ ടിപ്പ്. ടിപ്പ് കണ്ട് കണ്ണുതള്ളിയ പരിചാരിക സംഭവം സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. പെൻസിൽവാനിയയിലെ സ്‌ക്രാന്റണിൽ സ്ഥിതി ചെയ്യുന്ന ആൽഫ്രെഡോസ് പിസ്സ കഫേയിലാണ് സംഭവം. ഇവിടെ ജോലി ചെയ്യുന്ന മരിയാന ലാംബെർട്ടിനാണ് 2.3 ലക്ഷം രൂപ ടിപ്പായി ലഭിച്ചത്. എറിക് സ്മിത്ത് എന്നയാളാണ് ലഘുഭക്ഷണം കഴിക്കാനെത്തിയയാൾ ഭീമൻ ടിപ്പ് നൽകിയത്. 13.25 ഡോളർ വിലയുള്ള ആഹാരമാണ് ഇയാൾ കഴിച്ചത്, എന്നിട്ട് നൽകിയത് മൂവായിരം ഡോളറിന്റെ ടിപ്പുമായിരുന്നു.

ക്രെഡിറ്റ് കാർഡ് മുഖേനയാണ് എറിക് സ്മിത്ത് ബില്ലടച്ചത്, ഹോട്ടലുടമ അന്ന് തന്നെ ജീവനക്കാരിക്ക് ടിപ്പായി ലഭിച്ച തുക നൽകുകയും ചെയ്തു. എന്നാൽ പിന്നീട് ഈ തുക റെസ്റ്റോറന്റിന് ക്രെഡിറ്റ് കാർഡ് കമ്പനി നൽകാൻ കൂട്ടാക്കിയില്ല.


എറിക് സ്മിത്തുമായി കമ്പനിക്കുള്ള ഇടപാടിലെ പ്രശ്നങ്ങളാലാണ് ഇങ്ങനെ സംഭവിച്ചത്. തുടർന്ന് റെസ്‌റ്റോറന്റ് അധികൃതർ എറിക് സ്മിത്തുമായി ആശയവിനിമയം നടത്തി പണം നൽകാൻ ആവശ്യപ്പെട്ടു. എന്നാൽ പണം നൽകാൻ ഇയാൾ സമ്മതിച്ചില്ല. ഇതേതുടർന്ന് നിയമവഴികൾ തേടിയിരിക്കുകയാണ് റെസ്‌റ്റോറന്റ് അധികൃതർ.