marriage

ഇടുക്കി: പ്രണയ വിവാഹത്തിന് ബന്ധുക്കൾ എതിർത്തതോടെ യുവതിയെ വീട്ടിൽ നിന്ന് വിളിച്ചിറക്കിക്കൊണ്ടുവന്ന് യുവാവ്. വിവാഹിതരാകാനുള്ള ആഗ്രഹവുമായി ഇരുവരും മൂന്നാർ പഞ്ചായത്ത് ഓഫീസിലേക്കാണ് പോയത്. ഒടുവിൽ പഞ്ചായത്ത് പ്രസിഡന്റ് പ്രവീണ രവികുമാർ തന്നെ മുൻകൈയെടുത്ത് വിവാഹം നടത്തുകയും ചെയ്തു.


ഇടുക്കി സ്വദേശികളായ സുധൻ സുഭാഷിന്റെയും നിവേദയുടെയും വിവാഹമാണ് പഞ്ചായത്ത് ഓഫീസിൽവച്ച് നടന്നത്. ഇരുവരും കഴിഞ്ഞ നാല് വർഷങ്ങളായി പ്രണയത്തിലായിരുന്നു. ചെന്നൈയിൽ ഡ്രൈവറായി ജോലി ചെയ്യുകയാണ് സുധൻ.


നിവേദയ്ക്ക് മാതാപിതാക്കൾ വിവാഹം ആലോചിച്ച് തുടങ്ങിയപ്പോഴേ ബന്ധുക്കളെയും കൂട്ടി സുധൻ യുവതിയുടെ വീട്ടിലെത്തിയിരുന്നു. എന്നാൽ വിവാഹത്തിന് നിവേദയുടെ വീട്ടുകാർ എതിർത്തു. തുടർന്ന് വാഗുവര വാർഡിലെ പഞ്ചായത്തംഗമായ ഉമ യുവതിയുടെ വീട്ടുകാരുമായി ചർച്ച നടത്തിയെങ്കിലും അവർ നിലപാട് മാറ്റിയില്ല.

യുവതിയുടെ ബന്ധുക്കളുടെ ഭാഗത്തുനിന്ന് സുധന് ഭീഷണിയും ഉണ്ടായി. തുടർന്ന് നിവേദയെ വീട്ടിൽ നിന്ന് വിളിച്ചിറക്കിയ സുധൻ, ഉമയ്‌ക്കൊപ്പം പഞ്ചായത്ത് ഓഫീസിലെത്തി വിവരം പ്രസിഡന്റിനെ അറിയിക്കുകയായിരുന്നു. പ്രസിഡന്റ് ഇക്കാര്യം ബന്ധുക്കളെയും അറിയിച്ചു.

തുടർന്ന് താലിമാലയും വിവാഹമോതിരവുമായി ബന്ധുക്കൾ പഞ്ചായത്ത് ഓഫീസിലെത്തുകയായിരുന്നു. പ്രസിഡന്റ് താലിമാല എടുത്തുനൽകി. ബന്ധുക്കളുടെയും പഞ്ചായത്തംഗങ്ങളുടെയും സാന്നിദ്ധ്യത്തിൽ സുധൻ അത് നിവേദയുടെ കഴുത്തിൽ ചാർത്തി. പഞ്ചായത്തിലെ ജീവനക്കാർക്ക് മധുരം വിതരണം ചെയ്ത ശേഷമാണ് ഇരുവരും വീട്ടിലേക്ക് മടങ്ങിയത്.