
നമുക്ക് ജീവിതത്തിൽ ലഭിച്ച വലിയ സൗഭാഗ്യങ്ങളിലൊന്നാണ് ഓർമകൾ. നമ്മുടെ സ്വന്തം അസ്തിത്വത്തിന്റെയും ജീവിതാനുഭവങ്ങളുടെയും അടയാളപ്പെടുത്തലുകൾ കൂടിയാണ് ഓർമകൾ. ഓർമകളുടെ അടിസ്ഥാനത്തിലാണ് ജീവിതത്തിന്റെ ഓരോ ഘട്ടവും മുന്നോട്ടു പോകുന്നതും. ഓർമകൾ നശിച്ചു പോകുക എന്നതാണ് ജീവിതത്തിൽ അനുഭവിക്കേണ്ടി വരുന്ന ഏറ്റവും ഭയാനകമായ പ്രതിസന്ധി.
ഓർമ്മകൾ ക്രമേണ നശിച്ചു പോകുന്ന രോഗാവസ്ഥയെ ആണ് dementia അഥവാ സ്മൃതിനാശം എന്ന് പറയുന്നത്. ലോകത്തിൽ ആകമാനം 50 ദശലക്ഷം പേർക്ക് dementia ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. ഇന്ത്യയിൽ ഇത് നാല് ദശലക്ഷത്തിനടുത്ത് വരും.
ഈ ഒരു രോഗാവസ്ഥയെ പറ്റി സമൂഹത്തിൽ കൂടുതൽ അവബോധം സൃഷ്ടിക്കുന്നതിനായി സെപ്തംബർ മാസം alzheimer's മാസമായും സെപ്തംബർ 21 alzheimer's ദിനമായും ആചരിക്കുന്നു. ഈ വർഷത്തെ തീം എന്നത് 'Know dementia, know alzheimer's' എന്നതാണ്. അതായത് ഈ രോഗത്തെ പറ്റി കൂടുതൽ അറിയുകയും, രോഗലക്ഷണങ്ങൾ പ്രാരംഭഘട്ടത്തിൽ തന്നെ തിരിച്ചറിഞ്ഞ് ചികിത്സ തുടങ്ങുന്നതിനെയും പറ്റി ഉള്ള വിവരങ്ങൾ കൂടുതൽ ആളുകളിലേക്ക് എത്തിക്കുക എന്നതാണ്. അതോടൊപ്പം alzheimer's രോഗികളെ സമൂഹത്തിന്റെ മുഖ്യധാരയിൽ തന്നെ ചേർത്തുനിർത്തുകയും വേണം. കഴിഞ്ഞ വർഷത്തെ അതേ തീം തന്നെയാണ് ഈ വർഷവും തുടരുന്നത്. എന്നാൽ കഴിഞ്ഞ വർഷത്തിൽ നിന്ന് വ്യത്യസ്തമായി രോഗം തിരിച്ചറിഞ്ഞതിനു ശേഷം രോഗിക്കും കുടുംബത്തിനും നൽകേണ്ട പിന്തുണയെക്കുറിച്ചാണ് ഈ വർഷം കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
തലച്ചോറിൽ നമ്മുടെ ഓർമ്മകൾ സൂക്ഷിക്കുന്ന കോശങ്ങൾ പ്രധാനമായും സ്ഥിതി ചെയ്യുന്നത് temporal lobe എന്ന ഭാഗത്താണ്. പലവിധ കാരണങ്ങളാൽ ഈ കോശങ്ങൾ നശിച്ചു പോകുമ്പോഴാണ് dementia ഉണ്ടാകുന്നതു. പ്രായാധിക്യം മൂലം കോശങ്ങൾ നശിച്ചു പോകുന്നത്, തൈറോയ്ഡ് ഹോർമോണിന്റെ അഭാവം, തലോച്ചോറിന് ഏൽക്കുന്ന ക്ഷതങ്ങൾ, സ്ട്രോക്ക്, വിറ്റാമിൻ ബി 12, thiamine, തുടങ്ങിയ വിറ്റാമിനുകളുടെ അഭാവം, തലച്ചോറിനെ ബാധിക്കുന്ന പലവിധ അണുബാധകൾ, തലച്ചോറിലെ മുഴകൾ ഒക്കെ dementiaയുടെ കാരണങ്ങളാണ്. ഇതിൽ ഏറ്റവും പ്രധാനം പ്രായാധിക്യം മൂലം ഓർമ്മകോശങ്ങൾ നശിച്ചു പോകുന്ന alzheimer's രോഗമാണ്.
പ്രായം കൂടുന്നത് അനുസരിച്ചു അല്‍ഷിമേഴ്സ് വരാനുള്ള സാദ്ധ്യത കൂടുന്നു. 65നുമേൽ പ്രായമുള്ള പത്തിൽ ഒരാൾക്കും 85 നു മേൽ പ്രായമുള്ളവരിൽ മൂന്നിലൊരാൾക്കും അല്‍ഷിമേഴ്സ് വരാനുള്ള സാദ്ധ്യത ഉണ്ട്. പ്രായം കൂടാതെ, കുടുംബത്തിൽ അടുത്ത ബന്ധുക്കളിൽ ആർക്കെങ്കിലും മറവി രോഗം ഉണ്ടെങ്കിലോ, രക്താതിസമ്മർദം, പ്രമേഹം, അമിതമായ പുകവലി, മദ്യപാനം എന്നിവയൊക്കെ മറവിരോഗം വരാനുള്ള സാദ്ധ്യത കൂട്ടുന്നു.
65നു മേൽ പ്രായമുള്ളവരിൽ ചെറിയ മറവികൾ സ്വാഭാവികമാണ്. പലർക്കും കുറച്ചു നേരം ആലോചിച്ചാലോ അല്ലെങ്കിൽ ചെറിയ സൂചനകൾ കൊടുത്താലോ ഒക്കെ മറന്ന കാര്യങ്ങൾ ഓർത്തെടുക്കാൻ പറ്റും. എന്നാൽ അല്‍ഷിമേഴ്സ് രോഗത്തിന്റെ തുടക്കമാണെങ്കിൽ എത്ര ശ്രമിച്ചാലും അത് ഓർത്തെടുക്കാൻ പറ്റിയെന്നു വരില്ല.
പ്രായമുള്ളവരിൽ സാധനങ്ങൾ എവിടെ വച്ച് എന്ന് മറന്നു പോകുന്നത് സ്വാഭാവികമാണ്. എന്നാൽ alzheimer's രോഗികൾ ഇത്തരത്തിൽ മറന്നു പോകുന്നു എന്ന് മാത്രമല്ല. നമ്മൾ സാധാരണയായി സാധനങ്ങൾ വയ്ക്കാത്ത സ്ഥലങ്ങളിൽ കൊണ്ട് വയ്ക്കുക. ഉദാഹരണത്തിന് താക്കോൽ എടുത്തു ഫ്രിഡ്ജിൽ വയ്ക്കുക, പേഴ്സ് വാഷിംഗ് മെഷീന് അകത്തു ഇടുക പോലുള്ള സംഭവങ്ങൾ ചെയ്യുക. അതുപോലെ സന്ദർഭത്തിനു അനുയോജ്യമല്ലാത്ത വസ്ത്രങ്ങൾ ധരിക്കുന്നതും കാണാം. ചൂടുള്ള സമയത്തു സ്വറ്റർ ഉപയോഗിക്കുന്നത് ഉദാഹരണം. പ്രായമുള്ളവർ അവർ മുമ്പ് നടത്തിയ സംഭാഷണങ്ങളിൽ ചിലതൊക്കെ മറക്കുന്നത് പതിവാണ്. എന്നാല്‍ alzheimer's രോഗത്തിൽ അത്തരം ഒരു സംഭാഷണം നടന്നതായി തന്നെ അവർക്ക് ഓർമ്മയുണ്ടാകില്ല. സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിൽ ബുദ്ധിമുട്ടുകൾ നേരിടും. പരിചിതമായ സ്ഥലങ്ങളിൽ പോലും വഴി തെറ്റി പോകാം. എല്ലാത്തിലും വിരക്തി തോന്നുകയും സ്വയം ഉൾവലിഞ്ഞു ഏകാന്തമായി ഇരിക്കാൻ ഇഷ്ടപ്പെടുകയും ചെയ്യും. ദീർഘനേരം ടിവിയുടെ മുന്നിൽ തന്നെ ഇരിക്കുന്നതും, കൂടുതൽ സമയം ഉറങ്ങാനായി ചിലവിടുന്നതും പതിവാണ്. പെട്ടെന്ന് തന്നെ ദേഷ്യവും സങ്കടവും ഒക്കെ മാറി മാറി വരികയും ചെയ്യും. അകന്ന പരിചയത്തിലുള്ളവരുടെ പേരുകൾ മറന്നു പോകുന്നത്, സംഭാഷണങ്ങളിൽ ഏർപ്പെടുമ്പോൾ വാക്കുകൾ കിട്ടാനുള്ള ബുദ്ധിമുട്ടും നേരിടുന്നു. രോഗത്തിന്റെ ഈ പ്രാഥമിക ഘട്ടം രണ്ടു മൂന്നു വർഷം വരെ നീണ്ടു നിൽക്കും.
ഓർമ്മക്കുറവ് കൂടാതെയുള്ള മറ്റു പ്രധാന പ്രശ്‌നങ്ങൾ താഴെ പറയുന്നവയാണ്.
· ഒരിക്കൽ എളുപ്പമായിരുന്ന ജോലികൾ ഇപ്പോൾ ചെയ്തു പൂർത്തിയാക്കുന്നതിലുള്ള ബുദ്ധിമുട്ട്.
· പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിലുള്ള ബുദ്ധിമുട്ട്.
· മാനസികാവസ്ഥയിലോ വ്യക്തിത്വത്തിലോ ഉള്ള മാറ്റങ്ങൾ, സുഹൃത്തുക്കളിൽ നിന്നും കുടുംബാംഗങ്ങളിൽ നിന്നും പിൻവലിഞ്ഞ് ഏകാന്തമായി ഇരിക്കാൻ ഇഷ്ടപ്പെടുക.
· ആശയവിനിമയത്തിലെ പ്രശ്‌നങ്ങൾ, എഴുതുന്നതിലും സംസാരിക്കുന്നതിലും ബുദ്ധിമുട്ട്.
· സ്ഥലങ്ങളെയും ആളുകളെയും സംഭവങ്ങളെയും കുറിച്ചുള്ള ആശയക്കുഴപ്പം.
· കാണുന്ന കാര്യങ്ങൾ മനസിലാക്കുന്നതിലുള്ള ബുദ്ധിമുട്ട്.
രോഗത്തിന്റെ രണ്ടാം ഘട്ടത്തിൽ മറവിയുടെ തീവ്രത ക്രമേണ കൂടുന്നു. അടുത്ത കുടുംബാംഗങ്ങളുടെ പേര് വരെ മറന്നു പോകുന്ന സാഹചര്യം ഉണ്ടാകുന്നു. അർത്ഥവത്തായ സംഭാഷണങ്ങളിൽ ഏർപെടുവാനും ഇവർക്ക് ബുദ്ധിമുട്ടു നേരിടുന്നതിനാൽ അവർ കഴിയുന്നത്ര സ്വന്തം ലോകത്തേയ്ക്കു ഒതുങ്ങി കൂടുന്നു. ദൈനംദിന കാര്യങ്ങളിൽ വരെ പരസഹായം വേണ്ടി വരുന്നു. കൂടെ ഉള്ളവരെ സംശയത്തോടെ വീക്ഷിക്കുകയും, അവർ തന്നെ അപകടപ്പെടുത്താൻ ശ്രമിക്കും എന്നുള്ള മിഥ്യാബോധം രോഗികളിൽ ഉണ്ടാകുന്നു. ഇത് രോഗികളെ പരിചരിക്കുന്നതിൽ ബുദ്ധിമുട്ടുണ്ടാക്കുന്നു. അതോടൊപ്പം തന്നെ ദിശാബോധം നഷ്ടമാകുകയും ചെയുന്നു. അവർക്കു പുറത്തു തനിയെ യാത്ര ചെയ്യുന്നതിൽ ബുദ്ധിമുട്ട് നേരിടുകയൂം പലപ്പോഴും വീട്ടിലേക്കുള്ള വഴി തെറ്റി അലഞ്ഞു നടക്കുന്ന അവസ്ഥ ഉണ്ടാകുകയും ചെയുന്നു. സ്വന്തം വ്യക്തിശുചിത്വത്തിൽ ശ്രദ്ധ കുറയുകയും ചെയ്യുന്നു. ഈ ഒരു രണ്ടാം ഘട്ടം എട്ടു തൊട്ടു പത്തു വർഷം വരെ നീണ്ടു നിൽകുന്നു.
മൂന്നാം ഘട്ടത്തിൽ രോഗിയുടെ ഓർമ്മകൾ പൂർണമായും നശിക്കുകയും സ്വന്തം അസ്ഥിതാ വരെ മറന്നു പോകുകയും ചെയ്യുന്നു. ക്രമേണ ചലനശേഷി നശിക്കുകയും പൂർണ സമയവും കിടക്കയിൽ തന്നെ കഴിയേണ്ടിയും വരുന്നു. അതോടൊപ്പം ഭക്ഷണം കഴിക്കുന്നതിൽ താൽപര്യം കുറയുകയും പോഷകക്കുറവും ശരീരഭാരത്തിൽ കുറവും വരുന്നു. ഇത് ശരീരത്തിന്റെ രോഗപ്രതിരോധാവസ്ഥയിൽ കുറവ് വരുത്തുകയും അടിക്കടി ഉള്ള അണുബാധ മരണത്തിനു കാരണം ആകുകയും ചെയ്യുന്നു.
ചികിത്സാ രീതികൾ
പൂർണമായും ഭേദമാക്കാൻ പറ്റുന്ന ഒരു രോഗമല്ല അല്‍ഷിമേഴ്സ് രോഗം. എന്നാൽ വളരെ നേരത്തെ തന്നെ രോഗനിർണയം നടത്തിയാൽ ഈ രോഗത്തിന്റെ തീവ്രത കുറയ്ക്കാൻ സഹായിക്കും. പ്രധാനമായും രോഗലക്ഷണങ്ങൾ വച്ചും ഓർമശേഷി നിർണയിക്കുന്ന ചോദ്യാവലികൾ ഉപയോഗിച്ചുമാണ് രോഗനിർണയം നടത്തുന്നത്. മറവിരോഗത്തിന് മറ്റു കാരണങ്ങൾ ഒന്നും ഇല്ല എന്ന് ഉറപ്പിക്കുന്നതിനു വേണ്ടിയുള്ള രക്ത പരിശോധനകളും തലച്ചോറിന്റെ CT അല്ലെങ്കിൽ MRI സ്‌കാനും ചെയ്യേണ്ടതായി വരും. അല്‍ഷിമേഴ്സ് രോഗം ആണെന്ന് ഉറപ്പു വരുത്തിയാൽ ഓർമ്മ ശക്തി കൂട്ടുന്നതിന് വേണ്ടിയുള്ള മരുന്നുകൾ ഡോക്ടറുടെ നിർദേശാനുസരണം കഴിക്കണം. അതോടൊപ്പം തന്നെ കൃത്യമായ ശരീര വ്യായാമവും, പോഷകമൂല്യമേറിയ ആഹാരക്രമവും പാലിക്കേണ്ടത് അത്യാവശ്യമാണ്. കൂടാതെ മാനസിക സമ്മർദ്ദം കുറയ്ക്കുന്നതിന് വേണ്ടിയുള്ള വിനോദങ്ങളും crossword puzzles, ചെസ്സ് തുടങ്ങിയ ബൗദ്ധിക വ്യായമത്തിനുള്ള കളികളും ഓർമശക്തി കൂട്ടാൻ സഹായിക്കും. നിത്യേനെ diary, അല്ലെങ്കിൽ ചെറുനോട്ടുകൾ, മൊബൈൽ reminders ഒക്കെ ഉപയോഗിക്കാൻ രോഗിയെ പരിശീലിപ്പിക്കണം. ദൈനംദിനജീവിതത്തിൽ ആവശ്യമുള്ള സാദങ്ങൾ രോഗിയുടെ മുറിയിൽ എളുപ്പം കൈയെത്തുന്ന സ്ഥലത്തു തന്നെ വയ്ക്കണം. രോഗിയെ പരിചരിക്കുന്നവർക്കു രോഗത്തിന്റെ പ്രത്യേകതകളെ കുറിച്ചും രോഗിയെ എങ്ങനെയെല്ലാം സഹായിക്കണം എന്നതിനെ കുറിച്ചും വ്യക്തമായ അവബോധം ഉണ്ടായിരിക്കണം. രോഗിയെ പരിചരിക്കുന്നവർ അടിക്കടി മാറുന്നതും, താമസിക്കുന്ന സ്ഥലം അടിക്കടി മാറുന്നതും രോഗിക്ക് വളരെ അധികം ബുദ്ധിമുട്ടു ഉണ്ടാക്കും. അതിനാൽ അവ കഴിയുന്നത്ര ഒഴിവാക്കണം. രോഗിയിൽ ഉണ്ടാകുന്ന വിഷാദരോഗം, അണുബാധ എന്നിവ തുടക്കത്തിൽ തന്നെ തിരിച്ചറിയുകയും ചികിത്സാ നൽകേണ്ടതുമാണ്.
അല്‍ഷിമേഴ്സ് രോഗമോ മറ്റൊരു ഡിമെന്ഷ്യയോ ഉള്ള ഒരാള്‍ക്ക് പരിചരണം നൽകുന്നത് പ്രതിഫലദായകവും അതേ സമയം വെല്ലുവിളി നിറഞ്ഞതുമാണ്. ഡിമെന്‍ഷ്യയുടെ പ്രാരംഭ ഘട്ടത്തില്‍, ഒരു വ്യക്തി സ്വതന്ത്രനായി തുടരുകയും വളരെ കുറച്ച് പരിചരണം മാത്രമേ ആവശ്യമുള്ളൂ. എന്നിരുന്നാലും രോഗം പുരോഗമിക്കുമ്പോള്‍, പരിചരണത്തിന്റെ ആവശ്യകതകള്‍ കൂടി കൂടി വരികയും ഒടുവിൽ മുഴുവൻ സമയവും പരിചരണം ആവശ്യമായി വരികയും ചെയ്യും.
അല്‍ഷിമേഴ്‌സിന്റെ ഏറ്റവും അസ്വസ്ഥതയുണ്ടാക്കുന്ന വശങ്ങളിലൊന്ന് അത് വരുത്തുന്ന സ്വഭാവത്തിലുള്ള മാറ്റങ്ങളാണെന്ന് പരിചരിക്കുന്നവരില്‍ നിന്നും കുടുംബാംഗങ്ങളിൽ നിന്നും നാം പലപ്പോഴും കേൾക്കാറുണ്ട്. രോഗത്തിന്റെ പ്രാരംഭ, മദ്ധ്യ, അവസാന ഘട്ടങ്ങളിൽ എന്താണ് പ്രതീക്ഷിക്കേണ്ടതെന്നും എങ്ങനെ പൊരുത്തപ്പെടണമെന്നും രോഗിയെ പരിചരിക്കുന്നവരെ പഠിപ്പിച്ചു കൊടുക്കേണ്ടതാണ്. ഇത്തരത്തില്‍ രോഗിയെയും അവരെ പരിചരിക്കുന്നവരെയും സഹായിക്കാൻ Alzheimer's & Relate Disorders Society of India (ARDSI) പോലുള്ള സന്നദ്ധ സംഘടനകൾ ഉണ്ട്. അവരുമായി ബന്ധപ്പെട്ട് ഈ അസുഖത്തെപ്പറ്റിയും പരിചരിക്കുന്ന വിവിധ വശങ്ങളെ പറ്റിയും ചോദിച്ചു മനസിലാക്കാവുന്നതാണ്.
സാധരണയായി പ്രായമേറിയവരിൽ ആണ് മറവിരോഗം കാണുന്നതെങ്കിലും ഇപ്പോൾ ചെറുപ്പക്കാരിലും കൂടുതലായി മറവിരോഗം പറയപ്പെടുന്നു. അമിതമായ ജോലിഭാരം, അമിതമായ മാനസിക സമ്മർദ്ദം എന്നിവയാണ് ഇത്തരക്കാരിൽ പലരുടെയും ഓർമക്കുറവിനു കാരണം. പുകവലി, മദ്യപാനം തുടങ്ങിയ ദുശീലങ്ങൾ ഒഴിവാക്കുക, കൃത്യമായ വ്യായാമം ശീലമാക്കുക, സമൂഹവുമായി ഇടകലർന്നു ജീവിക്കുക, അർത്ഥവത്തായ സംവാദങ്ങളില്‍ എര്‍പെടുക ഒക്കെ ഓര്‍മ്മശക്തി കൂട്ടാന്‍ സഹായിക്കും. വളരെ അപൂര്‍വമായി പാരമ്പര്യമായ അല്‍ഷിമേഴ്സ് രോഗം ചെറുപ്പക്കാരില്‍ കാണപ്പെടുന്നു.
Dr. Susanth M.J.
Consultant Neurologist
SUT Hospital, Pattom