
ടെഹറാൻ: ഇറാനിയൻ മത പൊലീസ് അറസ്റ്റ് ചെയ്ത യുവതി മരണപ്പെട്ടതിനെ തുടർന്ന് ദേശവ്യാപകമായി നടക്കുന്ന പ്രതിഷേധത്തിൽ 31 സാധാരണക്കാർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഹിജാബ് ധരിക്കാത്തതിന്റെ പേരിൽ മത പൊലീസ് രാജ്യ തലസ്ഥാനത്ത് നിന്നും സെപ്തംബർ 13ന് അറസ്റ്റ് ചെയ്ത മഹ്സ അമിനി എന്ന 22 കാരി മൂന്ന് ദിവസത്തോളം ഗുരുതരാവസ്ഥയിൽ കോമയിൽ തുടർന്നതിന് ശേഷമാണ് മരണപ്പെട്ടത്. ഇതിനെ തുടർന്ന് സ്ത്രീകളടക്കം ഹിജാബ് പരസ്യമായി ഉപേക്ഷിച്ചും മുടി മുറിച്ചുമുള്ള പ്രതിഷേധങ്ങൾക്ക് ഇറാൻ സാക്ഷ്യം വഹിച്ച് വരികയായിരുന്നു. ആറാം ദിവസത്തിലേയ്ക്ക് കടന്ന ഇത്തരത്തിലുള്ള പ്രതിഷേധങ്ങൾ അമർച്ച ചെയ്യുന്നതിനിടയിൽ 31-ാളം സാധാരണക്കാർ കൊല്ലപ്പെട്ടതായാണ് മാദ്ധ്യമങ്ങൾ റിപ്പേർട്ട് ചെയ്യുന്നത്. ദിവസങ്ങളായി നീണ്ട് നിൽക്കുന്ന പ്രതിഷേധത്തിന് നേരേ പൊലീസ് കണ്ണീർ വാതകം അടക്കം പ്രയോഗിക്കുന്ന ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു

ഇറാനിലെ അതിതീവ്ര സദാചാര നിലപാടുള്ള പൊലീസ് യൂണിറ്റുകൾ പൊതുസ്ഥലങ്ങളിൽ ശിരോവസ്ത്രം സ്ത്രീകളുടെ വസ്ത്രധാരണത്തിന്റെ ഭാഗമാക്കി മാറ്റിയിരുന്നു. കൂടാതെ ഇറുകിയ വസ്ത്രങ്ങളും കീറലുള്ള ജീൻസുകളും മുട്ടിന് താഴെ അനാവൃതമാക്കുന്ന തരത്തിലുള്ല വസ്ത്രങ്ങളും സ്ത്രീകൾ ധരിക്കുന്നതിന് നിരോധനമേർപ്പെടുത്തിയിട്ടുണ്ട്.

ഇതിൻ പ്രകാരമാണ് മഹ്സ അമിനി അറസ്റ്റ് ചെയ്യപ്പെട്ടത്. പൊലീസ് മർദ്ദനമേറ്റാണ് യുവതി മരിച്ചത് എന്ന ആരോപണം പാടേ നിഷേധിച്ച ടെഹ്റാൻ പൊലീസ്, കുർദിസ്ഥാൻ സ്വദേശിനിയായ മഹ്സ അമിനി സ്വയം വീണ് പരിക്കേറ്റതാണ് മരണകാരണം എന്ന വിശദീകരണമാണ് നൽകിയത്.
