
കൊച്ചി: കെഎസ്‌ആർടിസിയിൽ സിംഗിൾഡ്യൂട്ടി നടപ്പാക്കുന്നത് സ്‌റ്റേ ചെയ്യണം എന്ന തൊഴിലാളികളുടെ ആവശ്യം തളളി ഹൈക്കോടതി. കെഎസ്‌ആർടിസിയെ ലാഭകരമാക്കാൻ പരിഷ്‌കാരങ്ങളെ തൊഴിലാളികൾ തടസപ്പെടുത്തരുതെന്ന് കോടതി തൊഴിലാളികളോട് ആവശ്യപ്പെട്ടു. ഡ്യൂട്ടി പരിഷ്‌കണം സ്‌റ്റേചെയ്യാതെ കോടതി തളളിയെങ്കിലും ഒരു വിഭാഗം തൊഴിലാളികൾ പണിമുടക്ക് പ്രഖ്യാപിച്ചത് കെഎസ്‌ആർടിസിയ്‌ക്ക് തലവേദനയാകുമോ എന്ന ആശങ്കയുണ്ട്. ടിഡിഎഫ് ആണ് മുൻപ് പണിമുടക്ക് പ്രഖ്യാപിച്ചത്.
അതേസമയം കാട്ടാക്കടയിൽ ജീവനക്കാർ കൺസഷൻ ആവശ്യങ്ങൾക്കെത്തിയ അച്ഛനെയും മകളെയും ആക്രമിച്ച സംഭവത്തിൽ കെഎസ്‌ആർടിസി സ്വീകരിച്ച നടപടിയിൽ കോടതി തൃപ്‌തി രേഖപ്പെടുത്തി. കുറ്റംചെയ്‌ത ഉദ്യോഗസ്ഥർക്കെതിരെ കാര്യക്ഷമമായ ശിക്ഷാനടപടിയുണ്ടാകണമെന്നാണ് കോടതി നിർദ്ദേശം. ഇതിനിടെ ഇന്നത്തെ ഹർത്താലിൽ എഴുപതോളം കെഎസ്‌ആർടിസി ബസുകൾക്ക് നേരെ ആക്രമണമുണ്ടായതിൽ ഹൈക്കോടതി ഞെട്ടൽ രേഖപ്പെടുത്തി. കെഎസ്‌ആർടിസിയെ തൊട്ടുകളിച്ചാൽ പൊളളുമെന്ന് തോന്നുന്ന കാലം വരെ ഇത്തരത്തിൽ കല്ലെറിയലുണ്ടാകുമെന്ന് കോടതി അഭിപ്രായപ്പെട്ടു.