
തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ട് ആഹ്വനം ചെയ്ത് ഹർത്താലിൽ സംസ്ഥാനത്ത് വ്യാപക അക്രമം. ഹർത്താലിനോട് അനുബന്ധിച്ച് 220വേറെ സമരാനുകൂലികൾ പൊലീസ് പിടിയിലായി. കോട്ടയത്തും മലപ്പുറത്തുമാണ് കൂടുതൽ അറസ്റ്റ്. 110 പേരാണ് കോട്ടയത്ത് പിടിയിലായത്. കണ്ണൂരിൽ 45, കാസർകോച്ച് 34, എറണാകുളം 14 എന്നിങ്ങനെയാണ് അറസ്റ്റിലായവരുടെ കണക്ക്. അക്രമങ്ങളിൽ പിടിയിലായവരും കരുതൽ തടങ്കലിൽപെട്ടവരും ഉൾപ്പെടെയാണിത്. ഹർത്താലിൽ കണ്ണൂരിൽ വ്യാപക അക്രമമാണ് നടന്നത്.
കണ്ണൂർ നഗരത്തിൽ തിരക്കേറിയ മിൽമാ ടീ സ്‌റ്റാൾ ഹർത്താൽ അനുകൂലി എത്തി അടിച്ചുതകർത്തു. വൈകിട്ട് നാലുമണിയോടെയാണ് സംഭവം. ബൈക്കിലെത്തിയ സംഘത്തിൽ നിന്നും ഒരാൾ കടയുടെ അടുത്തേയ്‌ക്ക് എത്തി കമ്പി കൊണ്ട് ആഹാരസാധനങ്ങൾ വച്ച അലമാര അടിച്ചുതകർക്കുകയായിരുന്നു. ഇതിന് സമീപം ജോലിചെയ്യുകയായിരുന്ന അന്യസംസ്ഥാന തൊഴിലാളിയ്‌ക്കാണ് പരിക്കേറ്റത്. ചില്ല് തറച്ചാണ് ഇയാൾക്ക് പരിക്കുപറ്റിയത്.അക്രമിയെ പിടികൂടാൻ ഉടൻ പിറകെയോടിയെങ്കിലും അടുത്തായി നിർത്തിയിരുന്ന ബൈക്കിൽ കയറി രക്ഷപ്പെട്ടതായി ഉടമ അറിയിച്ചു.
കണ്ണൂർ നഗരത്തിന് പുറമേ മട്ടന്നൂരിൽ പാലോട്ട് പളളിയിലും അക്രമമുണ്ടായി. ലോറിയുടെ നേരെ ഹർത്താൽ അനുകൂലികൾ പെട്രോൾ ബോംബ് എറിയുകയായിരുന്നു. ഇരിട്ടിയിൽ നിന്നും തലശേരിയ്‌ക്ക് വരികയായിരുന്ന ലോറിയുടെ ചില്ല് തകർന്നു. ഡ്രൈവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
നിവേദിന് നേരെയാണ് ബോംബെറിഞ്ഞത്. പരിക്കേറ്റ ഇദ്ദേഹത്തെ തലശ്ശേരിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉളിയിലിൽ പത്രവിതരണ വാഹനത്തിനെതിരെ രാവിലെ ബോംബേറുണ്ടായിരുന്നു. കല്യാശ്ശേരിയിൽ വെച്ച് ഒരു പോപ്പുലർ ഫ്രണ്ട് പ്രവർത്തകനെ പെട്രോൾ ബോംബുമായി പൊലീസ് പിടികൂടി. ഇയാളുടെ കയ്യിൽ നിന്ന് രണ്ട് പെട്രോൾ ബോബുകൾ കണ്ടെടുത്തു.