
തിരുവനന്തപുരം: വർക്കലയിൽ സഹോദരൻ കിടപ്പുരോഗിയായ യുവാവിനെ കുത്തിക്കൊന്നു.വർക്കല മേൽ വെട്ടൂർ കാർത്തികയിൽ സന്ദീപാണ് (47) കൊല്ലപ്പെട്ടത്. പുലർച്ചെ ഒരു മണിയോടുകൂടിയായിരുന്നു സംഭവം. പ്രതി സന്തോഷിനെ (52) വർക്കല പൊലീസ് കസ്റ്റഡിയിലെടുത്തു.
റെയിൽവേ ജീവനക്കാരനായിരുന്ന സന്ദീപ് കഴിഞ്ഞ മൂന്ന് വർഷമായി രോഗം മൂലം കിടപ്പിലായിരുന്നു. വിവാഹബന്ധം വേർപ്പെടുത്തി കഴിയുന്ന പ്രതി സന്തോഷ് മൃഗഡോക്‌ടറാണ്. എന്നാലിപ്പോൾ സസ്‌പെൻഷനിലാണ്. സന്തോഷ് സഹോദരന്റെ നെഞ്ചിൽ അകാരണമായി കത്തിക്കുത്തിയിറക്കുകയായിരുന്നെന്നാണ് വിവരം. സംഭവസമയം സന്ദീപിനെ പരിചരിക്കുന്ന തമിഴ്‌നാട് സ്വദേശിയായ മെയിൽ നഴ്‌സ് വീട്ടിലുണ്ടായിരുന്നു.
സന്ദീപിന്റെ മൃതദേഹം വർക്കല താലൂക്ക് ആശുപത്രിയിലേയ്ക്ക് മാറ്റി. പൊലീസ് അന്വേഷണം ആരംഭിച്ചു.