
തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ട് ഹർത്താലിനെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ആസൂത്രിതമായ അക്രമമാണ് ഇന്നലെ ഹർത്താലിനിടെ നടന്നത്. അക്രമികളിൽ കുറച്ചുപേരെ പിടികൂടിയെന്നും, ബാക്കിയുള്ളവരെ രക്ഷപ്പെടാൻ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയുടെ വാക്കുകൾ-
'പിഎഫ്ഐ നേതൃത്വം കൊടുത്തുകൊണ്ടുള്ള നടപടികളാണ് ഇന്നലെയുണ്ടായത്. കേരളത്തിന്റെ എല്ലാ ഭാഗങ്ങളിലും സംഘടിതമായ, ആക്രമണോത്സുകമായ ഇടപെടൽ അവരുടെ ഭാഗത്തു നിന്നുണ്ടായി. ഒരുപാട് നാശനഷ്‌ടങ്ങൾ ഉണ്ടാക്കുന്ന രീതിയിലായിരുന്നു അത്. ഒരുപാടു പേർക്ക് പരിക്ക് പറ്റി. ഡോക്‌ടർമാർക്ക് പോലും പരിക്ക് പറ്റുന്ന അവസ്ഥയാണുണ്ടായത്. കേരളത്തിൽ അടുത്തകാലത്തെങ്ങും ഉണ്ടാകാത്ത വ്യാപകമായ അക്രമസംഭവങ്ങളാണ് അരങ്ങേറിയത്. പൊലീസ് ഇക്കാര്യത്തിൽ ഫലപ്രദമായ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്. കൂടുതൽ കരുത്തുറ്റ നടപടികൾ ഇനി സ്വീകരിക്കാനിരിക്കുകയാണ്'- മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, കേരളത്തിൽ എല്ലാ വർഗീയതയ്ക്കും മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സി.പി.എം. കുടപിടിച്ചു കൊടുക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പ്രതികരിച്ചു. ഭൂരിപക്ഷ വർഗീയതയേയും ന്യൂനപക്ഷ വർഗീയതയേയും സർക്കാരും സിപിഎമ്മും കേരളത്തിൽ ഒരു പോലെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
പോപ്പുലർ ഫ്രണ്ട് നടത്തിയ ഹർത്താലിൽ വ്യാപക അക്രമണമാണ് സംസ്ഥാനത്ത് ഉണ്ടായത്. ഇത് അപലപനീയമാണ്. പൊലീസിന്റെ അസാന്നിധ്യം അക്രമങ്ങൾക്ക് കാരണമായി. പലയിടത്തും പൊലീസ് ഇല്ലായിരുന്നു. വിസ്മയമുളവാക്കിയ നിസ്സംഗതയാണ് പൊലീസ് ഹർത്താലിൽ കാണിച്ചത്. അക്രമ ഹർത്താലിനെ തള്ളിപ്പറയാൻ മുഖ്യമന്ത്രി തയ്യാറാകാത്തത് അത്ഭുതകരം. അദ്ദേഹത്തിന്റെ വർഗീയ വിരുദ്ധ നിലപാട് കപടമാണ്.
പോപ്പുലർ ഫ്രണ്ടിന്റെ പ്രവർത്തനങ്ങൾ കേരളത്തിൽ വർഗീയത പ്രചരിപ്പിക്കുന്ന തരത്തിലുള്ളതാണ്. ആർ.എസ്.എസും പോപ്പുലർ ഫ്രണ്ടും ഒരേ നാണയത്തിന്റെ രണ്ട് വശങ്ങളാണ്. രണ്ടുപേരും പരസ്പരം പാലൂട്ടി വളർത്തുന്ന ശത്രുക്കളാണ്. ഒരു കൂട്ടർ ചെയ്യുന്ന കുഴപ്പമാണ് മറ്റൊരു കൂട്ടരുടെ നിലനിൽപ്പിന് ആധാരം. അതുകൊണ്ടാണ് ന്യൂനപക്ഷ വർഗീയതയോടും ഭൂരിപക്ഷ വർഗീയതയോടും സമരസപ്പെടാൻ പാടില്ല എന്ന തീരുമാനമെടുത്തത്. രണ്ടുപേരേയും ഒരുപോലെ എതിർക്കുന്നു. എന്നാൽ നിരോധനം ഒരു പരിഹാരമാണോ എന്ന് ചർച്ച ചെയ്യേണ്ടതാണെന്നും വി.ഡി സതീശൻ കൂട്ടിച്ചേർത്തു.