make-in-india

 നേരിട്ടുള്ള വിദേശനിക്ഷേപം പുതിയ ഉയരത്തിൽ

ന്യൂഡൽഹി: ഇന്ത്യയെ സ്വയംപര്യാപ്തമാക്കാനും മാനുഫാക്‌ചറിംഗ് രംഗത്ത് മുൻനിരയിലെത്തിക്കാനും ലക്ഷ്യമിട്ട് 2014ൽ കേന്ദ്രസർക്കാർ ആവിഷ്‌കരിച്ച 'മെയ്ക്ക് ഇൻ ഇന്ത്യ" കാമ്പയിൻ എട്ടാംവാർഷിക നിറവിൽ. മാനുഫാക്‌ചറിംഗ്, സേവനം ഉൾപ്പെടെ 27 മേഖലകളിലാണ് മെയ്ക്ക് ഇൻ ഇന്ത്യ കാമ്പയിൻ ഫലപ്രദമായത്.

മെയ്ക്ക് ഇൻ ഇന്ത്യ കാമ്പയിന്റെ ആദ്യവർഷം ഇന്ത്യയിലേക്ക് ഒഴുകിയ നേരിട്ടുള്ള വിദേശ നിക്ഷേപം (എഫ്.ഡി.ഐ) 4,515 കോടി ഡോളറായിരുന്നു. കഴിഞ്ഞവർഷം (2021-22) നിക്ഷേപം പുതിയ ഉയരമായ 8,360 കോടി ഡോളറിലെത്തി. നടപ്പുവർഷം (2022-23) നിക്ഷേപം 10,000 കോടി ഡോളർ കവിയുമെന്നാണ് കേന്ദ്ര വാണിജ്യ, വ്യവസായ മന്ത്രാലയത്തിന്റെ പ്രതീക്ഷ.

കുതിപ്പേകാൻ പി.എൽ.ഐ സ്കീം

മെയ്ക്ക് ഇൻ ഇന്ത്യയ്ക്ക് കുതിപ്പേകാൻ പെർഫോമൻസ് ലിങ്ക്ഡ് ഇൻസെന്റീവ് (പി.എൽ.ഐ) സ്കീമിനും കേന്ദ്രം തുടക്കമിട്ടിട്ടുണ്ട്. വാഹനം, സെമികണ്ടക്‌ടറുകൾ, ഡിസ്‌പ്ളേ സ്ക്രീനുകൾ എന്നിങ്ങനെ വൻതോതിൽ ഇറക്കുമതി ചെയ്യുന്നവ ഇന്ത്യയിൽ തന്നെ നിർമ്മിക്കാനും കയറ്റുമതി ചെയ്യാനും പ്രോത്സാഹിപ്പിക്കുന്ന പദ്ധതിയാണ്.

14 മേഖലകളെയാണ് സ്കീമിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. നിക്ഷേപിക്കുന്ന കമ്പനികൾക്ക് ആകെ 1,000 കോടി ഡോളറിന്റെ ഇൻസെന്റീവ് കേന്ദ്രം നൽകും.

കളിപ്പാട്ടം കയറ്റുമതിക്ക്

കളിപ്പാട്ടങ്ങൾ ഇന്ത്യ വൻതോതിൽ ഇറക്കുമതി ചെയ്‌തിരുന്നു. ചൈനയായിരുന്നു പ്രധാന സ്രോതസ്. ഇന്ത്യയിൽ തന്നെ നിർമ്മാണം പ്രോത്സാഹിപ്പിക്കാനുള്ള കേന്ദ്ര കാമ്പയിന്റെ കരുത്തിൽ 2021-22ൽ ഇറക്കുമതി 70 ശതമാനം കുറഞ്ഞു. 2018-19ലെ 2,960 കോടി രൂപയിൽ നിന്ന് 888 കോടി രൂപയിലേക്കാണ് 2021-22ൽ ഇറക്കുമതി കുറഞ്ഞത്. ഇന്ത്യൻ നിർമ്മിത കളിപ്പാട്ടക്കയറ്റുമതി 1,612 കോടി രൂപയിൽ നിന്ന് 63 ശതമാനം മുന്നേറി 2,601 കോടി രൂപയിലുമെത്തി.