
ലക്‌നൗ: നവരാത്രി മഹോത്സവത്തിന്റെ ഭാഗമായി വീട്ടിൽ ദുർഗാദേവിയുടെ വിഗ്രഹം സ്ഥാപിച്ച മുസ്ലീം ബിജെപി നേതാവിന് വധഭീഷണി. ഉത്തർപ്രദേശിലെ അലിഗഡിൽ നിന്നുള്ള ബിജെപി നേതാവ് റൂബി ആസിഫ് ഖാനാണ് ഭീഷണി നേരിടുന്നത്. നേതാവിനെ 'ഖാഫിർ' എന്ന വിളിച്ചുകൊണ്ടുള്ള പോസ്റ്ററുകൾ പ്രദേശത്താകെ പതിച്ചിരിക്കുകയാണ്.
ഹിന്ദു ദൈവങ്ങളെ ആരാധിക്കുകയും വന്ദേ മാതരം ആലപിക്കുകയും ചെയ്ത റൂബിയെയും കുടുംബത്തെയും സമുദായത്തിൽ നിന്നും പുറത്താക്കണമെന്നും ജീവനോടെ കത്തിച്ചുകൊല്ലണമെന്നും പോസ്റ്ററുകളിൽ ആഹ്വാനം ചെയ്യുന്നു. വളരെക്കാലമായി റൂബി ഹിന്ദു ദൈവങ്ങളെ ആരാധിക്കുന്നുണ്ട്. രണ്ട് വർഷം മുൻപ് വീട്ടിൽ രാം ദർബാർ സംഘടിപ്പിച്ചതിനും അവർ ആക്രമിക്കപ്പെട്ടിരുന്നു. ഗണേശ മഹോത്സവത്തിന്റെ ഭാഗമായി വീട്ടിൽ ഗണേശവിഗ്രഹം സ്ഥാപിച്ചതിന്റെയും നിമജജനം ചെയ്തതിന്റെയും പേരിലും ബിജെപി നേതാവ് ആക്രമിക്കപ്പെട്ടിരുന്നു. വധഭീഷണി സംബന്ധിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും പൊലീസിനും പരാതി നൽകിയെന്ന് റൂബി പറഞ്ഞു.
ഇഷ്ടമുള്ള ദൈവത്തെ ആരാധിക്കാനുള്ള സ്വാതന്ത്ര്യം ഇന്ത്യൻ ഭരണഘടന അനുവദിക്കുന്നതായി ബിജെപി നേതാവും മുൻ മേയറുമായ ശകുന്തള ഭാരതി പറഞ്ഞു.രാജ്യസ്‌നേഹികൾ ആയതുകൊണ്ടാണ് അവർ വന്ദേ മാതരം ആലപിച്ചത്. ജനങ്ങളെ ഒരുമിപ്പിക്കാൻ ശ്രമിക്കുന്ന അവരെ ഉപദ്രവിക്കാൻ പാടില്ല. അവരെ ആക്രമിക്കുന്നവർക്ക് തക്കതായ ശിക്ഷ നൽകണമെന്നും ശകുന്തള ഭാരതി കൂട്ടിച്ചേർത്തു.
ബിജെപി നേതാവിനും കുടുംബത്തിനും പിന്തുണ നൽകി ഹിന്ദു മഹാസഭയും രംഗത്തെത്തി. സനാതന ധർമ്മത്തിൽ വിശ്വാസം അർപ്പിച്ച റൂബിയോട് നന്ദി പറയുന്നുവെന്ന് ഹിന്ദു മഹാസഭ ദേശീയ സെക്രട്ടറി മഹാമണ്ഡലേശ്വർ അന്നപൂർണ ഭാരതി പറഞ്ഞു.
അതേസമയം, ഹിന്ദു-മുസ്ലീം ഐക്യത്തിന്റെ സന്ദേശം രാജ്യത്തുടനീളം പ്രചരിപ്പിക്കാനാണ് തന്റെ ഭാര്യ ആഗ്രഹിക്കുന്നതെന്ന് റൂബിയുടെ ഭർത്താവ് ആസിഫ് ഖാൻ പറഞ്ഞു. “ആളുകൾ ഞങ്ങളുടെ ഉദ്ദേശ്യത്തെക്കുറിച്ച് ശ്രദ്ധിക്കുന്നില്ല. എല്ലാ വിധത്തിലും ഞങ്ങളെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നു. കുറച്ച് ദിവസം മുൻപ് വ്യാജ ട്വിറ്റർ അക്കൗണ്ടിലൂടെ ഞങ്ങളെ മോശം ഭാഷ ഉപയോഗിച്ച് അധിക്ഷേപിച്ചിരുന്നു. പൊലീസിനെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ലെന്നും ആസിഫ് ഖാൻ പറഞ്ഞു.