
ന്യൂഡൽഹി: തുർക്കിയിലെ ജിഹാദി സംഘടനയുമായി കേന്ദ്രസർക്കാർ നിരാേധിച്ച പോപ്പുലർ ഫ്രണ്ട് അടുത്തബന്ധം പുലർത്തിയതിന് തെളിവുമായി അന്വേഷണ ഏജൻസികൾ. മനുഷ്യാവകാശ സംഘടനയെന്ന് സ്വയം വിശേഷിപ്പിച്ചിരുന്ന ഐ എച്ച് എച്ചുമായാണ് പോപ്പുലർ ഫ്രണ്ട് ബന്ധം പുലർത്തിയിരുന്നതെന്നാണ് കണ്ടെത്തിയത്. പോപ്പുലർ ഫ്രണ്ടിന്റെ തലപ്പത്ത് പ്രവർത്തിച്ച പ്രൊഫ. പി കോയ, ഇ എം അബ്ദുൾ റഹിമാൻ എന്നിവർക്ക് തുർക്കിയിലെ ഈ സംഘം ആതിഥേയത്വം വഹിച്ചതായും കണ്ടെത്തിയിട്ടുണ്ട്.
ഒസാമ ബിൻ ലാദന്റെ അൽ ക്വ ഇദയുടെ അനുബന്ധപ്രസ്ഥാനങ്ങൾക്ക് ആയുധമെത്തിച്ചുകൊടുക്കുന്ന സംഘമാണ് തുർക്കിയിലെ ജിഹാദി സംഘമെന്നതാണ് ഞെട്ടിപ്പിക്കുന്ന മറ്റൊരു വസ്തുത. കള്ളക്കടത്തായാണ് ഇവർ ആയുധങ്ങൾ എത്തിച്ചുകൊടുക്കുന്നത്. തുർക്കിയിലെ മുൻ ധനമന്ത്രി ബരാത് അൽ ബെയ്റാക്കും പ്രസിഡന്റ് രജബ് തയ്യിപ് ഉർദുഗാന്റെ മരുമകനും തമ്മിൽ അയച്ച ഇ-മെയിൽ സന്ദേശങ്ങളിലും ഐ എച്ച് എച്ചിന് ആയുധക്കടത്തുകാരുമായുള്ള ബന്ധത്തെക്കുറിച്ചു വ്യക്തമാക്കുന്നുണ്ട്.
അതേസമയം, കേരളത്തിൽ പോപ്പുലർ ഫ്രണ്ട് ഓഫീസുകൾ സീൽ ചെയ്യുന്ന നടപടി ഇന്നും തുടരും. ഇന്നലെ രാത്രി ആലുവയിലെ പോപ്പുലർ ഫ്രണ്ട് ഓഫീസ് പൂട്ടി പൊലീസ് സീൽ ചെയ്തിരുന്നു. പറവൂർ തഹസിൽദാറുടെ നേതൃത്വത്തിലായിരുന്നു നടപടി. നിരോധിച്ച പോപ്പുലർ ഫ്രണ്ട് അടക്കമുള്ള സംഘടനകൾക്ക് സാമ്പത്തികസഹായം ലഭിക്കുന്ന മാർഗങ്ങൾ തടയാനും പ്രശ്നക്കാരെ കരുതൽ തടങ്കലിലാക്കാനും പൊലീസ് മേധാവി അനിൽകാന്ത് ജില്ലാ പൊലീസ് മേധാവിമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. വാറണ്ട് നിലവിലുള്ള നേതാക്കളെയും പ്രവർത്തകരെയും അറസ്റ്റ് ചെയ്യണമെന്നും, ക്രിമിനൽ കേസുകളിൽ പ്രതികളായവരേയും അനുഭാവികളേയുമടക്കം തുടർച്ചയായി നിരീക്ഷിക്കണമെന്നും ഡി ജി പി നിർദേശിച്ചു. രാജ്യവിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ എൻ ഐ എ കേരളത്തിൽ നിന്ന് അറസ്റ്റ് ചെയ്ത പതിനൊന്ന് പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. പ്രതികളെ ഇന്ന് കൊച്ചിയിലെ എൻ ഐ എ കോടതിയിൽ ഹാജരാക്കും.