
തിരുവല്ല: വാക്കുതർക്കത്തെ തുടർന്ന് യുവാവിന്റെ തലയ്ക്ക് വെട്ടിപ്പരിക്കേൽപ്പിച്ച പ്രതി പൊലീസിന്റെ പിടിയിലായി. പുളിക്കീഴ് പൊടിയാടി ഞർക്കാട്ടുശേരിൽ വീട്ടിൽ രാജേഷി(40)നെ വെട്ടിയ കേസിൽ പൊടിയാടി ശാരദാനിലയം വീട്ടിൽ സന്തോഷ് കുമാർ (47) ആണ് പൊലീസിന്റെ പിടിയിലായത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ രാജേഷിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയ്ക്ക് 12.40ന് പുളിക്കീഴ് പാലത്തിനടുത്തായിരുന്നു സംഭവം. സുഹൃത്തുക്കളായ രാജേഷും സന്തോഷും തമ്മിലുണ്ടായിരുന്ന വാക്കുതർക്കത്തെ തുടർന്ന് സ്കൂട്ടറിലെത്തിയ പ്രതി കൈയിൽ കരുതിയ വെട്ടുകത്തികൊണ്ട് തലയിൽ വെട്ടി ആഴത്തിൽ മുറിവേൽപ്പിക്കുകയായിരുന്നു. രാജേഷിനെ പരിക്കേൽപ്പിച്ചശേഷം സ്ഥലത്തുനിന്നും കടന്ന സന്തോഷിനെ വീട്ടിൽനിന്നും എസ്.ഐ.കവിരാജന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടി. ഓടിരക്ഷപ്പെടാൻ ശ്രമിച്ച ഇയാളുടെ കാലിൽ മുറിവുപറ്റി. എസ്.ഐക്കൊപ്പം എ.എസ്.ഐ അനിൽകുമാർ, എസ്.സി.പി.ഒ ഗിരീജേന്ദ്രൻ, സി.പി.ഒ രെജു എന്നിവരും ഉണ്ടായിരുന്നു. പരിക്കേറ്റ രാജേഷ് പുളിക്കീഴ് പാലത്തിന് സമീപത്തുള്ള സ്റ്റാന്റിലെ ഓട്ടോറിക്ഷ ഡ്രൈവറാണ്. സംഭവസ്ഥലത്ത് നിന്നും വെട്ടുകത്തി, വിറകുകഷ്ണം, ചെരിപ്പുകൾ എന്നിവ പൊലീസ് കണ്ടെടുത്തു. വിശദമായ ചോദ്യം ചെയ്യലിനൊടുവിൽ പ്രതി കുറ്റം സമ്മതിച്ചു, തുടർന്ന് വൈകിട്ടോടെ അറസ്റ്റ് രേഖപ്പെടുത്തി. ഇയാളുടെ മൊബൈൽ ഫോൺ പൊലീസ് പിടിച്ചെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി.