
കോന്നി : ചിറ്റാർ വില്ലേജിലെ രണ്ടേക്കർ പുറമ്പോക്ക് ഭൂമി സ്ത്രീകളുടെയും കുട്ടികളുടെയും ജില്ലാ സ്‌പെഷ്യാലിറ്റി ആശുപത്രി നിർമ്മാണത്തിന് കൈമാറാൻ മന്ത്രിസഭാ യോഗം തീരുമാനിച്ച് അംഗീകാരം നൽകിയതായി കെ.യു ജനീഷ് കുമാർ എം.എൽ.എ അറിയിച്ചു.
രണ്ട് സേവന വകുപ്പുകൾ തമ്മിലുള്ള ഭൂമി കൈമാറ്റ വ്യവസ്ഥകൾക്കും നിബന്ധനകൾക്കും വിധേയമായി സ്ഥലത്തിന്റെ ഉടമസ്ഥാവകാശം റവന്യൂ വകുപ്പിൽ നിലനിറുത്തി കൈവശാവകാശം ആരോഗ്യകുടുംബക്ഷേമ വകുപ്പിന് കൈമാറാനാണ് തീരുമാനിച്ചത്.
ചിറ്റാറിൽ പുതിയതായി നിർമ്മിക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും ജില്ലാതല സ്‌പെഷ്യാലിറ്റി ആശുപത്രിക്ക് എം. എൽ.എ യുടെ അഭ്യർത്ഥന പ്രകാരം വി.കെ.എൽ ഗ്രൂപ്പ് ഉടമ ഡോ. വർഗീസ് കുര്യൻ സൗജന്യമായി വിട്ടുനൽകിയ ഭൂമിയാണ് റവന്യു വകുപ്പ് ഏറ്റെടുത്ത് ആരോഗ്യ വകുപ്പിന് കൈമാറുന്നത്. സ്വകാര്യ ഭൂമി സൗജന്യമായി വിട്ടു നൽകുമ്പോൾ റവന്യു വകുപ്പ് ഏറ്റെടുത്ത് സർക്കാർ പുറംപോക്ക് ഭൂമിയായി തരം മാറ്റി വിവിധ സർക്കാർ വകുപ്പുകൾക്ക് കൈമാറുന്നതാണ് നടപടി ക്രമം. ഇതിൻ പ്രകാരമുള്ള നടപടികൾ പൂർത്തിയാക്കിയതോടെ ചിറ്റാറിൽ ജില്ലാതല സ്‌പെഷ്യാലിറ്റി ആശുപത്രി നിർcdമാണം ഉടൻ ആരംഭിക്കാൻ കഴിയും.
'' ചിറ്റാർ കേന്ദ്രമാക്കി ഒരു സ്‌പെഷ്യാലിറ്റി ആശുപത്രി സ്ഥാപിക്കുക എന്നത് മലയോര ജനതയുടെ ദീർഘകാല സ്വപ്നമായിരുന്നു. വസ്തു കൈമാറി കിട്ടിയതോടെ സർക്കാർ ഉടമസ്ഥതയിൽ ജില്ലാതല സ്‌പെഷ്യാലിറ്റി ആശുപത്രി ഉടൻ യാഥാർത്ഥ്യമാക്കും.
കെ.യു.ജനീഷ് കുമാർ എം.എൽ.എ