കോന്നി നിയോജക മണ്ഡലത്തിൽ തെരുവുനായ്ക്കൾക്ക് തിങ്കളാഴ്ച മുതൽ വാക്സിൻ നൽകിത്തുടങ്ങും. നിയോജക മണ്ഡലത്തിലെ തെരുവുനായ പ്രശ്നത്തിന് പരിഹാരം കാണുന്നതു സംബന്ധിച്ച്
കെ.യു. ജനീഷ്‌കുമാർ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം. പഞ്ചായത്ത്, മൃഗസംരക്ഷണം, ആരോഗ്യ വകുപ്പുകൾ സംയുക്തമായി എല്ലാ സ്‌കൂളുകളിലും 25 നകം പേവിഷബാധ സംബന്ധിച്ച് ബോധവത്കരണം പൂർത്തിയാക്കും.ഈ മാസം 20 ന് മുമ്പായി സർക്കാർ നിർദേശിച്ച പ്രകാരം തദ്ദേശ സ്വയം ഭരണ സമിതികൾ രൂപീകരിക്കും. വാക്സിൻ കുറവുള്ള പഞ്ചായത്തുകൾക്ക് മൃഗസംരക്ഷണ വകുപ്പിന്റെ സഹായത്തോടെ വാങ്ങാൻ നിർദ്ദേശം നൽകി.തെരുവുനായ്ക്കളെ പിടിക്കുന്നതിനുള്ള പരിശീലനം ഒരു പഞ്ചായത്തിൽ അഞ്ച് പേർക്ക് വീതം നൽകും. ബ്ലോക്ക് തലത്തിൽ എ.ബി.സി സെന്ററും എല്ലാപഞ്ചായത്തിലും അഭയകേന്ദ്രവും ആരംഭിക്കും. അലഞ്ഞു നടക്കുന്ന തെരുവുനായ്ക്കൾക്ക് വാക്സിൻ നൽകിയ ശേഷം ഇത്തരം അഭയ കേന്ദ്രങ്ങളിൽ പാർപ്പിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജി സജി, ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. കെ. ജ്യോതീഷ് ബാബു, ഡെപ്യൂട്ടി ഡി എം ഒ (ആരോഗ്യം) ഡോ. സി.എസ്. നന്ദിനി, എ.ഡി.പി.സി. അലക്സ്, കോന്നി തഹസിൽദാർ എൽ.കുഞ്ഞച്ചൻ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാർ, സെക്രട്ടറിമാർ തുടങ്ങിയവർ പങ്കെടുത്തു.