പത്തനംതിട്ട: ശബരിമല തീർത്ഥാടന പാതകൾ ശുചീകരിക്കുന്നതിന് ആയിരം വിശുദ്ധി സേനാംഗങ്ങളെ നിയോഗിക്കുന്നതിന് സംസ്ഥാന സർക്കാരിന് ശുപാർശ നൽകുമെന്ന് ജില്ലാ കളക്ടർ ഡോ. ദിവ്യ എസ് അയ്യർ പറഞ്ഞു. ശബരിമല സാനിറ്റേഷൻ സൊസൈറ്റി യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു കളക്ടർ. സന്നിധാനം, പമ്പ, നിലയ്ക്കൽ, പന്തളം, കുളനട എന്നിവിടങ്ങളിലെ തീർത്ഥാടന പാതകൾ ശുചീകരിക്കുന്നതിനാണ് സേനാംഗങ്ങളെ നിയോഗിക്കുക. ഇവർക്ക് കഴിഞ്ഞ വർഷം 450 രൂപയാണ് നൽകിയിരുന്നത്. ഈ വർഷം വേതനം പരിഷ്‌കരിക്കുന്നതിന് ശുപാർശ നൽകും. യാത്രാപ്പടി ഇനത്തിൽ 850 രൂപ നൽകും. വിശുദ്ധി സേനാംഗങ്ങൾക്കുള്ള ബാർ സോപ്പ്, ബാത്ത് സോപ്പ്, വെളിച്ചെണ്ണ, മാസ്‌ക്, ഗ്ലൗസ് തുടങ്ങിയ സാധനങ്ങൾ സർക്കാർ ഏജൻസികളിൽ നിന്ന് നേരിട്ടു വാങ്ങും.
യൂണിഫോം, ട്രാക്ക് സ്യൂട്ട്, തോർത്ത്, പുതപ്പ്, പുൽപ്പായ, സാനിറ്റേഷൻ ഉപകരണങ്ങൾ, യൂണിഫോമിൽ മുദ്ര പതിപ്പിക്കൽ എന്നിവയ്ക്കായി ക്വട്ടേഷൻ ക്ഷണിക്കും. വിശുദ്ധി സേനാംഗങ്ങൾ ശേഖരിക്കുന്ന മാലിന്യങ്ങൾ സംസ്‌കരണ സ്ഥലത്ത് എത്തിക്കുന്നതിനായി 11 ട്രാക്ട്രർ ടെയിലറുകൾ വാടകയ്ക്ക് എടുക്കും. സന്നിധാനം, പമ്പ എന്നിവിടങ്ങളിൽ മൂന്ന് വീതവും നിലയ്ക്കലിൽ അഞ്ച് ട്രാക്ടറുമാണ് ഉണ്ടാവുകയെന്ന് കളക്ടർ പറഞ്ഞു.
ജില്ലാ പൊലീസ് മേധാവി സ്വപ്നിൽ മധുകർ മഹാജൻ, എ.ഡി.എം ബി. രാധാകൃഷ്ണൻ, തിരുവല്ല ആർ.ഡി.ഒ കെ. ചന്ദ്രശേഖരൻ നായർ, ഡി.എം.ഒ എൽ. അനിത കുമാരി, ദുരന്തനിവാരണം ഡെപ്യൂട്ടി കളക്ടർ ടി.ജി. ഗോപകുമാർ തുടങ്ങിയവർ പങ്കെടുത്തു.