ഞക്കുനിലം : വള്ളിക്കോട് ഗ്രാമപഞ്ചായത്തിലെ ഞക്കുനിലത്ത് തെരുവുനായശല്യം രൂക്ഷമാകുന്നു. അലഞ്ഞുതിരിഞ്ഞ് നടക്കുന്ന നായകൾ അക്രമകാരികളാകാൻ തുടങ്ങിയതോടെ പട്ടാപ്പകൽ പോലും പുറത്തിറങ്ങി നടക്കാൻ ജനങ്ങൾക്ക് ഭയമാണ്.ദീപാ ജംഗ്ഷനിൽ നിന്ന് ഞക്കുനിലത്തേക്കുള്ള റോഡിലാണ് ഇവയുടെ പ്രധാന താവളം. രാത്രിയുടെ മറവിൽ പലരും നായകളെ ഉപേക്ഷിക്കുന്നതായി പരാതിയുണ്ട്. ഇവ ഇപ്പോൾ നാട്ടുകാരുടെ സ്വൈര്യജീവിതം തകർത്തിരിക്കുകയാണ്. പഞ്ചായത്തിലും മൃഗാശുപത്രിയിലും ഇത് സംബന്ധിച്ച് നാട്ടുകാർ പരാതി പറഞ്ഞ് മടുത്തെങ്കിലും യാതൊരുവിധ നടപടിയും ഉണ്ടായിട്ടില്ല.

ഇരുചക്ര വാഹനങ്ങൾക്ക് പിന്നാലെ കുരച്ചുചാടുന്ന നായകൾ കാൽനടയാത്രക്കാർക്ക് വലിയ ഭീഷണിയാണ് . കൊച്ചുകുട്ടികൾക്ക് ഉൾപ്പടെ അടുത്തിടെ നായകളുടെ ആക്രമണങ്ങളിൽ പരിക്കേറ്റിട്ടുണ്ട്. ഇതുമൂലം കുട്ടികളെ കാൽനടയായും സൈക്കിളിലും സ്‌കൂളുകളിലേക്ക് ഒ​റ്റയ്ക്ക് അയയ്ക്കാൻ രക്ഷിതാക്കൾക്ക് ഭയമാണ്. മുതിർന്നവരുടെ സംരക്ഷണയിലാണ് ഇപ്പോൾ കുട്ടികളുടെ സ്കൂളുകളിലേക്കും തിരിച്ച് വീട്ടിലേക്കുമുള്ള യാത്ര.

അലഞ്ഞുതിരിഞ്ഞ് നടക്കുന്ന നായകൾ പ്രദേശവാസികളുടെ വളർത്ത് ജീവികൾക്കും ഭീഷണിയായിട്ടുണ്ട്.

പറമ്പിൽ കെട്ടിയിരുന്ന ആട്ടിൻ കുട്ടികളെ അടുത്തിടെ കടിച്ചുകീറിയിരുന്നു. പ്രദേശത്തെ കോഴി, താറാവ് തുടങ്ങിയവയെ ഇവ ഭക്ഷണമാക്കുന്നുണ്ട്. പശു, ആട്, എരുമ, പോത്ത് തുടങ്ങിയ മൃഗങ്ങളെ ഇപ്പോൾ പറമ്പിൽ മേയാൻ കർഷകർ വിടുന്നില്ല.

കല്ലും വടിയുമൊക്കെയാണ് നാട്ടുകാരുടെ പ്രതിരോധ മാർഗങ്ങൾ. അലഞ്ഞു നടക്കുന്ന നായകളെ പിടികൂടി നേരത്തെ വന്ധീകരണം നടത്തിയിരുന്നെങ്കിലും ഇപ്പോൾ നടപടിയില്ല. നായകളെ പാർപ്പിക്കാൻ ഷെൽ​റ്ററുകൾ പണിയുന്നത് നേരത്തെ പഞ്ചായത്ത് പരിഗണിച്ചിരുന്നെങ്കിലും നടപടിയായില്ല.