വള്ളിക്കോട് : വള്ളിക്കോട് പഞ്ചായത്തിലെ തൃക്കോവിൽ മഹാവിഷ്ണു ക്ഷേത്രത്തിന് സമീപം പൊട്ടിയൊഴുകിയ ജല അതോറിറ്റിയുടെ പൈപ്പുലൈനുകൾ മാറ്റി സ്ഥാപിച്ചു. പൈപ്പു പെട്ടി ദിവസങ്ങളായി റോഡിൽ തോടുപോലെ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടും നന്നാക്കാൻ അധികൃതർ തയാറാകാത്തത് സംബന്ധിച്ച് കഴിഞ്ഞ 17ന് കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതേ തുടർന്നാണ് നടപടി. പൈപ്പുപൊട്ടൽ കാരണം ഒരാഴ്ചയിലേറെയായി പ്രദേശത്ത് കുടിവെള്ളം മുടങ്ങിയിരിക്കുകയായിരുന്നു. റോഡിലെ വെള്ളക്കെട്ട് കാരണം രണ്ട് കുടുംബങ്ങൾക്ക് വീട്ടിലേക്ക് കയറാൻ പോലും കഴിയാത്ത സ്ഥിതിയായിരുന്നു. വികസനം നടക്കുന്ന കൈപ്പട്ടൂർ - വള്ളിക്കോട് റോഡിലാണ് പൈപ്പു പൊട്ടിയത്. ഇതേ തുടർന്ന് വള്ളിക്കോടിന്റെ പടിഞ്ഞാറൻ പ്രദേശങ്ങളായ കൈപ്പട്ടൂർ, നരിയാപുരം, വെള്ളപ്പാറ,മൂന്നാംകലുങ്ക് പ്രദേശങ്ങളിലെ നിരവധി ഉപഭോക്താക്കളുടെ കുടിവെള്ളമാണ് പാഴായത്.

പ്രതിസന്ധിക്ക് കാരണം വകുപ്പുകൾ തമ്മിലുള്ള ശീതസമരം

അധികൃതരുടെ അനാസ്ഥയെ തുടർന്ന് കുടിവെള്ളം പാഴാകുമ്പോഴും പരസ്പരം പഴിചാരി രക്ഷപെടാനാണ് ജല അതോറി​റ്റിയും പൊതുമരാമത്ത് വകുപ്പും ശ്രമിച്ചിരുന്നത്. തങ്ങളെ അറിയിക്കാതെ പി.ഡബ്‌ളുയു.ഡി കരാറുകാർ അശാസ്ത്രീയമായി മണ്ണെടുക്കുന്നതാണ് പ്രശ്‌നങ്ങൾക്ക് കാരണമെന്നാണ് ജല അതോറി​റ്റിയുടെ ആരോപണം. കരാറുകാർ മുൻകൂട്ടി അറിയിച്ചിരുന്നെങ്കിൽ തൃക്കോവിൽ ഭാഗത്തെ പൈപ്പുപൊട്ടൽ ഒഴിവാക്കാൻ കഴിയുമായിരുന്നെന്നും അവർ ചൂണ്ടിക്കാട്ടി. എന്നാൽ ജല അതോറി​റ്റിയെ മുൻകൂട്ടി അറിയിച്ചിരുന്നെന്നും ദിവസങ്ങളോളം ഇവർ എത്താതിരുന്നതിനാലാണ് റോഡിൽ പണി തുടങ്ങിയതെന്നും കരാറുകാർ കുറ്റപ്പെടുത്തി. ഇരു വകുപ്പുകയും തമ്മിലുള്ള ആശയവിനിമയം വേണ്ട രീതിയിൽ നടക്കാത്തതാണ് റോഡ് പണിക്കിടെ പൈപ്പ് പൊട്ടി ദിവസങ്ങളോളം വെള്ളം പാഴായത്. കേരള കൗമുദി വാർത്തയുടെ പകർപ്പ് സഹിതം ജനപ്രതിനിധികളും നാട്ടുകാരും ജില്ലാ കളക്ടർ ഉൾപ്പടെയുള്ളവർക്ക് പരാതി നൽകിയതോടെയാണ് പ്രശ്നപരിഹാരമായത്.