 
കോന്നി: മലയാലപ്പുഴ പഞ്ചായത്തിലെ കടവുപുഴയിൽ പ്രളയത്തിൽ തകർന്ന കലുങ്കുകൾ പുനർനിർമിച്ചു. ജില്ലാ പഞ്ചായത്ത് ഫണ്ടിൽ നിന്നും അനുവദിച്ച 10ലക്ഷം രൂപ വിനിയോഗിച്ചാണ് കലുങ്കുകൾ പുനർനിർമ്മിച്ചത്. കഴിഞ്ഞ പ്രളയത്തിൽ മലയാലപ്പുഴ പഞ്ചായത്തിൽ ചേറുവാള, കടവുപുഴ എന്നിവിടങ്ങളിലായി മൂന്നു കലുങ്കുകളാണ് തകർന്നത്. ഇതിൽ ഫാക്ടറിപ്പടി കടവുപുഴ റോഡിലെ രണ്ടു കലുങ്കുകളുടെ നിർമ്മാണ പ്രവർത്തികളാണ് ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നടത്തിയത്. ഹാരിസൺ മലയാളം പ്ലാന്റെഷനിലെ അഞ്ഞൂറിലധികം തൊഴിലാളികൾ ആശ്രയിക്കുന്ന റോഡാണിത്. മലയാലപ്പുഴ ശുദ്ധജല വിതരണ പദ്ധതിയുടെ പമ്പിംഗ് സ്റ്റേഷനിലേക്ക് പോകുന്ന വഴി കൂടി ആയതിനാൽ കലുങ്കുകൾ തകർന്നത് ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു. ആറു മീറ്റർ വീതിയിൽ മിനി പാലം മാതൃകയിലാണ് കലുങ്കുകൾ പുനർനിർമ്മിച്ചത്.ജില്ലാ പഞ്ചായത്ത് അംഗം ജിജോ മോഡി പുനർനിർമിച്ച കലുങ്കുകളുടെ ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഷീലാ കുമാരി ചാങ്ങയിൽ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഷാജി നൂറോലിൽ, ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബിജു പുതുക്കുളം, പഞ്ചായത്ത് അംഗങ്ങളായ രജനീഷ്, പ്രീജ പി,നായർ, വിനീത് എന്നിവർ സംസാരിച്ചു.