റാന്നി : സി.പി.എം നേതാക്കൾ മാനസികമായി പീഡിപ്പിക്കുന്നുവെന്ന് എഴുതിവച്ച ശേഷം ആത്മഹത്യ ചെയ്ത പെരുനാട് മഠത്തുംമൂഴി മേലേതിൽ എം.എസ്.ബാബു (68) വിന്റെ സംസ്കാരം ഇന്ന് മൂന്നിന് നടക്കും. കഴിഞ്ഞ ഞായറാഴ്ച രാവിലെയാണ് വീടിനടുത്തുള്ള റബർ ത്തോട്ടത്തിൽ ബാബുവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് ഭാര്യ കുസുമകുമാരിയുടെ മൊഴി ഇന്നലെയാണ് രേഖപ്പെടുത്തിയത്. പക്ഷെ കുസുമകുമാരി നൽകിയ പരാതിയിൽ കേസെടുത്തിട്ടില്ല .അന്വേഷണം നടക്കുകയാണെന്നാണ് പൊലീസ് പറയുന്നത്. സി.പി.എം ജില്ലാ കമ്മിറ്റിയംഗവും പെരുനാട് പഞ്ചായത്ത് പ്രസിഡന്റുമായ പി.എസ്.മോഹനൻ, പഞ്ചായത്തംഗം ശ്യാം, ലോക്കൽ സെക്രട്ടറി റോബിൻ എന്നിവർക്കെതിരെയാണ് ആത്മഹത്യാക്കുറുപ്പിൽ പരാമർശമുള്ളത്. വെയിറ്റിംഗ് ഷെഡ് പുതുക്കിപ്പണിയാനായി സി.പി.എം നേതൃത്വത്തിലുള്ള പഞ്ചായത്ത് ഭരണസമിതി വീടിനോടു ചേർന്നുള്ള വസ്തു കൈക്കലാക്കാൻ നടത്തിയ നീക്കത്തിൽ മനംനൊന്താണ് മരിക്കുന്നതെന്ന് ആത്മഹത്യാക്കുറിപ്പിൽ പറയുന്നു. പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്ന് കോൺഗ്രസും ബി.ജെ.പിയും ആരോപിക്കുന്നു.