തിരുവല്ല: കവിയൂർ പഞ്ചായത്തിലെ മത്തിമലയിൽ സ്ഥാപിക്കുന്ന കുടിവെള്ള സംഭരണിയുടെ മണ്ണ് പരിശോധന പൂർത്തിയായി. സംഭരണിയുടെ നിർമ്മാണം തുടങ്ങുന്നതിനുള്ള നടപടികൾ തുടങ്ങി. പഞ്ചായത്തിലെ രണ്ടായിരത്തോളം കുടുംബങ്ങൾക്ക് പ്രയോജനം ലഭിക്കുന്ന പദ്ധതിക്ക് മൂന്ന് കോടിയുടെ എസ്റ്റിമേറ്റാണ് പ്രതീക്ഷിക്കുന്നത്. കവിയൂർ ആറാം വാർഡിലെ ഉയർന്ന പ്രദേശമായ മത്തിമലയിൽ 7 സെന്റ് സ്ഥലമാണ് പദ്ധതിക്കായി ഏറ്റെടുക്കുന്നത്. കവിയൂർ - കുന്നന്താനം കുടിവെള്ള പദ്ധതിയുടെ ജനകീയ കമ്മിറ്റി ജനങ്ങളിൽ നിന്ന് പിരിച്ചെടുത്ത തുകയിൽ അധികംവന്ന ആറ് ലക്ഷത്തോളം രൂപ ഉപയോഗിച്ചാണ് ഈ ഭൂമി വാങ്ങി പഞ്ചായത്തിന് നൽകുന്നത്. കവിയൂർ പഞ്ചായത്തിലെ 4,5,6,7,8,12 വാർഡുകളിലെ കുടിവെള്ള ക്ഷാമത്തിന് പദ്ധതിയിലൂടെ പരിഹാരമാകും. പഞ്ചായത്തിലെ ഉയർന്ന പ്രദേശങ്ങളിലെല്ലാം ഇതോടെ കുടിവെള്ളം ലഭ്യമാകുമെന്ന് അധികൃതർ പറഞ്ഞു. നിലവിൽ വള്ളംകുളത്ത് മണിമലയാറ്റിലെ ജലഅതോറിറ്റിയുടെ കിണറ്റിൽ നിന്നും ശേഖരിക്കുന്ന ജലം ഗണപതിക്കുന്നിലുള്ള കുടിവെള്ള ടാങ്കിൽ സംഭരിക്കുന്നുണ്ട്. ഇവിടെനിന്ന് കുടിവെള്ളം മത്തിമലയിൽ നിർമ്മിക്കുന്ന മൂന്ന് ലക്ഷം ലിറ്റർ ശേഷിയുള്ള കുടിവെള്ള സംഭരണിയിലെത്തിച്ച് വിതരണം നടത്താനാണ് ലക്ഷ്യമിടുന്നത്.
വർഷങ്ങൾക്ക് മുമ്പ് ലക്ഷ്യമിട്ട പദ്ധതി സ്ഥലം ഏറ്റെടുക്കൽ വൈകിയതിനാൽ നീണ്ടുപോകുകയായിരുന്നു. ജനകീയ കമ്മിറ്റിയുടെ കൺവീനറും ജില്ലാ പഞ്ചായത്ത് അംഗവുമായ സി.കെ ലതാകുമാരി, പഞ്ചായത്ത് പ്രസിഡന്റ് എം.ഡി. ദിനേശ് കുമാർ, ജനകീയ കമ്മിറ്റി ചെയർമാൻ ജോസഫ് ജോൺ എന്നിവർ നേതൃത്വം നൽകുന്നു.