കൊട്ടാരക്കര: നെടുവത്തൂർ കിള്ളൂർ റെയിൽവേ മേൽപ്പാലത്തിന് സമീപം അജ്ഞാൻ മരിച്ച നിലയിൽ കാണപ്പെട്ട സംഭവം കൊലപാതകമാണെന്ന് പൊലീസ്.
ഈമാസം 5ന് വൈകിട്ട് 5 ഓടെയാണ് മൃതദേഹം കണ്ടെത്തിയത്.
രണ്ട് ദിവസം പഴക്കമുണ്ടായിരുന്നു. ഉദ്ദേശം 50 വയസ് പ്രായം തോന്നിക്കുന്ന മൃതശരീരത്തിന് കറുത്ത നിറവും 170 സെന്റി മീറ്റർ ഉയരവുമുണ്ട്. കഴുത്തിൽ കൊന്തമാല ധരിച്ചിരുന്നു. പാരിപ്പള്ളി മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റ്മാർട്ടത്തിൽ മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് പിൻ ഭാഗത്തേറ്റ കുത്തിൽ ആന്തരികാവയവങ്ങൾക്ക് ഉണ്ടായ മുറിവാണ് മരണകാരണമെന്ന് വെളിപ്പെട്ടു. ഇതോടെ കൊലപാതകത്തിനെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
മരിച്ചയാൾ തമിഴ്നാട് സ്വദേശിയാണെന്ന് കരുതുന്നു. ഭിക്ഷാടനത്തിനെത്തി അലഞ്ഞുതിരിഞ്ഞു നടക്കുന്നതാണെന്ന സംശയവുമുണ്ട്. ഭിക്ഷാടന സംഘത്തിലെ അംഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ മരണപ്പെട്ടതാണെന്ന സംശയവുമുണ്ട്. ഭിക്ഷാടകരുടെ കൈവശം കാണാറുള്ള സഞ്ചി മൃതദേഹത്തിന് സമീപം ഉണ്ടായിരുന്നു. സഞ്ചിക്കുള്ളിൽ അരം, പിച്ചാത്തി, പൊട്ടിയ മുഖം നോക്കുന്ന ഗ്ലാസ്, ബ്ലേഡ് എന്നിവയും കണ്ടെത്തി. ഇദ്ദേഹത്തെ അറിയാവുന്നവർ വിവരങ്ങൾ കൈമാറണമെന്ന് കൊട്ടാരക്കര പൊലീസ് അറിയിച്ചു.