കൊല്ലം: ആരോഗ്യവകുപ്പിന്റെ ജീവിതശൈലി രോഗനിർണയ സ്‌ക്രീനിംഗ് സർവേ ആദ്യഘട്ടം പൂർത്തീകരണത്തിലേക്കെത്തുമ്പോൾ സർവേയിൽ പങ്കെടുത്ത 80 ശതമാനത്തിലധികം പേർക്കും ജീവിതശൈലി രോഗ സാദ്ധ്യതയെന്ന് കണ്ടെത്തൽ.

എട്ട് ശതമാനത്തിലധികം പേർക്ക് വിവിധ തരത്തിലുള്ള കാൻസർ രോഗ സാദ്ധ്യതയെന്നും കണക്കുകൾ വ്യക്തമാക്കുന്നു. കാൻസർ സാദ്ധ്യതയുള്ളവരിൽ കൂടുതലും സ്തനാർബുദത്തിനാണെന്നും കണ്ടെത്തിയിട്ടുണ്ട്.

ജീവിത ശൈലി രോഗ സാദ്ധ്യത കണ്ടെത്തിയവർ ഓരോ ആഴ്ചയിലും പരിശോധനയ്ക്ക് വിധേയമാകണമെന്നാണ് ആരോഗ്യവകുപ്പ് നൽകുന്ന നിർദ്ദേശം. സംസ്ഥാന സർക്കാരിന്റെ 'അൽപ്പം ശ്രദ്ധ, ആരോഗ്യം ഉറപ്പ്" കാമ്പയിനിന്റെ ഭാഗമായി ഓരോ നിയോജകമണ്ഡലത്തിലും ഒന്ന് എന്ന നിലയിൽ ജില്ലയിലെ 11 തദ്ദേശ സ്ഥാപന പരിധികളിൽ നടത്തിയ സർവേയിലാണ് രോഗസാദ്ധ്യത കണ്ടെത്തിയത്.

ജില്ലയിൽ ജൂൺ 29ന് ആരംഭിച്ച സർവേയുടെ ഭാഗമായി 30 വയസിന് മുകളിലുള്ളവരുടെ വീടുകളിലെത്തി ആരോഗ്യപ്രവർത്തകർ, ആശാവർക്കർമാർ എന്നിവരാണ് സൗജന്യ രോഗനിർണയം നടത്തിയത്.

അടുത്ത ഘട്ടം

1. ഗുരുതര രോഗം വരാൻ സാദ്ധ്യതയുള്ളവർ റിസ്​ക് ഫാക്ടർ ഗ്രൂപ്പിൽ

2. ഗ്രൂപ്പിലുൾപ്പെട്ടവരെ വിദഗ്ദ്ധ പരിശോധനയ്ക്ക് അയക്കും

3. കാൻസർ രോഗ സാദ്ധ്യത വിലയിരുത്തിയവരെ സ്ഥിരീകരണത്തിനായി വിവിധ ആരോഗ്യകേന്ദ്രങ്ങളിലേക്ക് റഫർ ചെയ്തു

4. പരിശോധനാ കേന്ദ്രങ്ങളിൽ ഇവർക്ക് സൗജന്യ പരിശോധന

അന്വേഷിക്കുന്ന കാര്യങ്ങൾ

1. വ്യക്തിയുടെ പേരും പൂർത്തിയായ പ്രായവും

2. പുകയില, പുകയില ഉത്പന്നങ്ങളുടെ ഉപയോഗവും

3. മദ്യത്തിന്റെ ഉപയോഗം

4. അരക്കെട്ടിന്റെ അളവ്

5. കായിക പ്രവർത്തനങ്ങൾ

6. പാരമ്പര്യമായുള്ള പ്രമേഹം, രക്താതിസമ്മർദ്ദം

ജില്ലയിൽ സർവേ നടക്കുന്ന പഞ്ചായത്തുകൾ

(ബ്രായ്ക്ക​റ്റിൽ നിയോജകമണ്ഡലം)

 തഴവ (കരുനാഗപ്പള്ളി)

 ചവറ (ചവറ)

 വെസ്​റ്റ് കല്ലട (കുന്നത്തൂർ)

 വെളിയം (കൊട്ടാരക്കര)

 പട്ടാഴി വടക്കേക്കര (പത്തനാപുരം)

 ഇടമുളയ്ക്കൽ (പുനലൂർ)

 ചടയമംഗലം (ചടയമംഗലം)

 ഇളമ്പള്ളൂർ (കുണ്ടറ)

 പനയം (കൊല്ലം)

 ഇരവിപുരം സോണൽ (ഇരവിപുരം)

 ചാത്തന്നൂർ (ചാത്തന്നൂർ)

സർവേയിൽ പങ്കെടുത്തവർ: 87058

രോഗ സാദ്ധ്യത

ജീവിതശൈലി രോഗം: 16408

സ്തനാർബുദം: ​ 70650

വായിലെ കാൻസർ: ​333

ഗർഭാശയ അർബുദം:​ 868

ക്ഷയരോഗം: 1016

രക്താതിസമ്മർദ്ദം: 11918

പ്രമേഹം: ​8760

രക്താതിസമ്മർദ്ദവും പ്രമേഹവും: 6288

ഇ - ഹെൽത്ത് വികസിപ്പിച്ചെടുത്ത ശൈലി ആപ്ലിക്കേഷനിലൂടെയാണ് ആരോഗ്യപ്രവർത്തകർ സർവേ നടത്തുന്നത്. കൃത്യമായ ഭക്ഷണക്രമത്തിലൂടെയും വ്യായാമത്തിലൂടെയും ജീവിത ശൈലി രോഗത്തെ നിയന്ത്രിക്കാനാകും.

ആരോഗ്യവകുപ്പ് അധികൃതർ