 
കരുനാഗപ്പള്ളി: റെയിൽവേ സ്റ്റേഷന്റെ വികസനത്തിന് തടസമാകുന്ന ലൂപ്പ് ലൈൻ മാറ്റി സ്ഥാപിക്കണമെന്ന ആവശ്യത്തോട് മുഖം തിരിച്ച് അധികൃതർ. ലൂപ്പ് ലൈനിലൂടെ സഞ്ചരിക്കുന്നതിനാൽ കൊല്ലം ഭാഗത്ത് നിന്ന് കായംകുളം ഭാഗത്തേക്ക് പോകുന്ന ട്രെയിനുകൾക്ക് സമയ നഷ്ടമായുണ്ടാകുന്നുണ്ട്. റെയിൽവേ സ്റ്റേഷന്റെ തെക്ക് ഭാഗത്തുള്ള റെയിൽവേ ഗേറ്റിന് സമീപത്താണ് ലൂപ്പ് ലൈൻ തുടങ്ങുന്നത്. ധാരാളം യാത്രക്കാർ ആശ്രയിക്കുന്നതും ജില്ലയിലെ പ്രധാന റെയിൽവേ സ്റ്റേഷനുകളിലൊന്നുമായ കരുനാഗപ്പള്ളിയുടെ വികസനത്തിന് ലൂപ്പ് ലൈൻ 1.5 കിലോമീറ്റർ അകലേക്ക് മാറ്റണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. നിരവധി വ്യവസായ സ്ഥാപനങ്ങളിലേക്കും അമൃതാനന്ദമയി മഠത്തിലേക്കുമുള്ള യാത്രക്കാരെത്തുന്നയിടം കൂടിയാണ് കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷൻ.
ലൂപ്പ് ലൈൻ
ഒരു ട്രെയിൻ സ്റ്റേഷൻ കടന്ന് പോകുമ്പോൾ 6 മിനിട്ട് സമയനഷ്ടം
ലൂപ്പ് ലൈനിലേക്ക് കടക്കുമ്പോൾ ട്രെയിനിന്റെ വേഗത 30 കിലോമീറ്റർ
2 കിലോമീറ്റർ അകലെ നിന്ന് വേഗത കുറയ്‌ക്കേണ്ടി വരുന്നു
ലൂപ്പ് ലൈൻ മൂലം സമയനഷ്ടം ഒന്നാം പ്ലാറ്റ്ഫോമിൽ മാത്രം
ലൂപ്പ് ലൈൻ മാറ്റാൻ എസ്റ്റിമേറ്റ് തയാറാക്കിയെങ്കിലും നടപടിയില്ല
മെയിൻ ലൈനുമായി ബന്ധിപ്പിക്കാൻ ലൂപ്പ് ലൈൻ ഒന്നര കിലോമീറ്ററോളം തെക്ക് ഭാഗത്തേക്ക് നീട്ടണം
കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷൻ
ശരാശരി പ്രതിദിന യാത്രക്കാർ: 8500
സീസൺ ടിക്കറ്റുള്ളവർ: 4500
സ്റ്റോപ്പുള്ള ട്രെയിനുകൾ
എക്സ്‌പ്രസുകൾ; 15
പാസഞ്ചറുകൾ: 10
സമയനഷ്ടം: പ്രതിദിനം 2.30 മണിക്കൂർ
ഏഴു പതിറ്റാണ്ട് പിന്നിടുന്ന കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷന്റെ അടിസ്ഥാന സൗകര്യം പരിമിതമാണ്. സ്റ്റേഷന്റെ വികസനത്തിന് ലൂപ്പ് ലൈൻ മാറ്റണമെന്നത് നാട്ടുകാരുടെ വർഷങ്ങളായുള്ള ആവശ്യമാണ്. റെയിൽവേ അനുകൂല നടപടി സ്വീകരിക്കണം.
കെ.കെ. രവി, ജനറൽ കൺവീനർ, റെയിൽവേ ആക്ഷൻ കൗൺസിൽ